ആണവ പദ്ധതി ഉപേക്ഷിക്കില്ല, ഇസ്രായേൽ ആക്രമണം നിർത്താതെ ചർച്ചക്കില്ലെന്നും ഇറാൻ
സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതിയെന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നും ഇറാൻ
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതിയെന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നും ഇറാൻ പറഞ്ഞു. ഇസ്രായേല്‍ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്നും ഇറാൻ ജനീവ യോഗത്തിൽ വ്യക്തമാക്കി.
ഇതിനിടെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് പുലർച്ചെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഗ്രേറ്റർ തെൽ അവിവിൽ മിസൈൽ നേരിട്ട് പതിച്ചു. ഹോളോണ്‍, സൗത്ത് തെൽ അവീവ് എന്നിവിടങ്ങളിലും നാശനഷ്ടം ഉണ്ടായെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലും കനത്ത ആക്രമണം നടത്തി.