പുതുവർഷത്തിലും ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; മരണം 28,822

കൊല്ലപ്പെട്ടവരിൽ 9,100 പേർ കുട്ടികളാണ്.

Update: 2024-01-01 00:54 GMT
Advertising

ഗസ്സ: പുതുവർഷത്തിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ സേന. മധ്യ ഗസ്സയിലെ ബുറൈജ്, മഗാസി ക്യാമ്പുകളിലുണ്ടായ ആക്രമണത്തിൽ 24 മണിക്കൂറിനിടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്, ഇസ്രായേലിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ഗസ്സയിൽനിന്ന് ചില റിസർവ് സൈനികരെ തിരിച്ചുവിളിക്കുന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ചെങ്കടലിലെ ഹൂതി ആക്രമണത്തെ തുടർന്ന് മെഴ്‌സക് ചരക്കുസേവനം 48 മണിക്കൂർ നിർത്തിവച്ചു.

മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലും തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുമാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. തെക്കൻ ഗസ്സയിൽ കരയുദ്ധം വ്യാപിപ്പിക്കുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ പക്ഷം. യുദ്ധാനന്തരം ഗസ്സയിലേക്ക് ജൂത കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരണമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് പറഞ്ഞു. ഗസ്സയിലെ രണ്ട് ദശലക്ഷം ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള സ്‌മോട്രിച്ചിന്റെ ആഹ്വാനം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ സ്വമേധയാ ഒഴിപ്പിക്കുന്നതിൽ മുൻ യു.കെ പ്രധാനമന്ത്രി പ്രധാന പങ്ക് വഹിക്കുമെന്ന ഇസ്രായേലി ചാനൽ റിപ്പോർട്ട് ടോണി ബ്ലെയറിന്റെ വക്താവ് നിഷേധിച്ചു.

അതേസമയം ഇസ്രായേൽ സേന പിടിച്ചടക്കിയെന്ന് നേരത്തെ അവകാശവാദമുന്നയിച്ച വടക്കൻ ഗസ്സയിലെ തുഫ്ഫയിൽ ഹമാസ് പ്രത്യാക്രമണം രൂക്ഷമാണ്. വെസ്റ്റ് ബാങ്കിലെ തുൽകറമിലും കനത്ത പ്രത്യാക്രമണമാണ് ഇസ്രായേൽ സേന നേരിടുന്നത്. വടക്കൻ ഇസ്രായേലിലെ നഗരങ്ങളിലെ ഒഴിപ്പിക്കൽ മൂന്ന് മാസത്തേക്ക് കൂടി തുടരാൻ ഇസ്രായേൽ തീരുമാനിച്ചു. ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ലയും ഫലസ്തീൻ പോരാളികളും ആക്രമണം ശക്തമായി തുടരുന്ന മേഖലയാണ് ഇത്.

ചെങ്കടലിൽ സർവീസ് പുനരാരംഭിച്ച മെഴ്സ്‌ക് ചരക്ക് നീക്കം താത്കാലികമായി നിർത്തി. മെഴ്സ്‌ക് കണ്ടെയ്‌നർ കപ്പലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ തുടർന്നാണ് മെഴസക് 48 മണിക്കൂർ സേവനം നിർത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News