'ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം'; തങ്ങളുടെ മിസൈലാക്രമണത്തിന്‍റെ കൃത്യത ബോധ്യമായെന്ന് ഇറാൻ

അതേസമയം ഇസ്രയേലിനെതിരായ ആക്രമണം ഇറാൻ തുടരുകയാണ്

Update: 2025-06-19 12:18 GMT
Editor : Jaisy Thomas | By : Web Desk

തെഹ്റാൻ: ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് ഇറാൻ സൈന്യം. തങ്ങളുടെ മിസൈലാക്രമണത്തിന്‍റെയും ഇന്‍റലിജൻസിന്‍റെയും കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രയേലിനെതിരായ ആക്രമണം ഇറാൻ തുടരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. 838 പേർക്ക് പരിക്കേറ്റു. വീടുകളിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചു. സെൻട്രൽ തെൽ അവീവിൽ കനത്ത നാശമുണ്ടായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ലയും ഇറാഖും രംഗത്തെത്തി. ഇറാൻ പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാൻ സൈനിക സഹായം ആവശ്യപ്പെട്ടില്ലെന്നും പൊതുവായ സഹകരണം തുടരുമെന്നും റഷ്യ അറിയിച്ചു.

Advertising
Advertising

ഇന്നലെ രാത്രി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ റേഡിയേഷൻ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാന്റെ സൈനിക ഹെലികോപ്റ്ററുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും, നിർമാണ കേന്ദ്രങ്ങളും ഇസ്രയേൽ തകർത്തു. ഇതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. രണ്ട് ദിവസത്തിനിടയിലെ കനത്ത ആക്രമണത്തിൽ തെൽഅവീവും ജെറുസേലേമും വിറച്ചു. ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് നിരവധി കെട്ടിടങ്ങളിൽ ഇറാന്‍റെ മിസൈൽ പതിച്ചു. കനത്ത നാശനഷ്ടമുണ്ടായി. അമ്പതിലേറെ പേർ ചികിത്സയിലാണ്. ഇന്‍റലിജൻസ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിനിടെ സൊറോക ആശുപത്രിയിലും മിസൈൽ പതിച്ചു. ഗസ്സയിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇവിടെ നിന്നും ഇന്നലെ രോഗികളെ മാറ്റിയിരുന്നു. ഇതിന് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഇറാൻ വീണ്ടും നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തി. ഫോർദോ ആണവകേന്ദ്രം ആക്രമിക്കാൻ ആയുധം കൊണ്ട് നേരിട്ട് സാധിക്കില്ലെങ്കിൽ മനുഷ്യരെ ഉപയോഗിച്ചുള്ള ഓപ്പറേഷൻ നടത്താമെന്ന് ഇസ്രയേൽ യുഎസിനെ അറിയിച്ചു. ഇതിനിടെ ഇറാനുമായി ചർച്ചക്കുള്ള വാതിൽ അടഞ്ഞിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News