ഗസ്സയിലെ ജനവാസ മേഖലകളിലും അഭയാർഥി ക്യാമ്പുകളിലും ആക്രമണം; 24 മണിക്കൂറിനിടെ ഇസ്രായേല്‍ കൊന്നുതള്ളിയത് 144 പേരെ

ഗസ്സ പിടിച്ചെടുക്കാനും ബന്ദി മോചനത്തിന് ഹമാസിനെ സമ്മർദത്തിലാക്കാനുമാണ് പുതിയ സൈനിക നടപടികളെന്ന് ഇസ്രായേൽ

Update: 2025-05-19 01:28 GMT
Editor : Lissy P | By : Web Desk

ദുബൈ: ഗസ്സയിൽ കൊടുംക്രൂരതകളുടെ പരമ്പര തുടർന്ന് ഇസ്രായേൽ. ഗസ്സയിലെ ജനവാസ മേഖലകളിലും അഭയാർഥിക്യാമ്പുകളിലും ഇസ്രായേൽ സേന അഴിച്ചുവിട്ട വ്യാപക ആക്രമണങ്ങളിൽ ഇന്നലെ പൊലിഞ്ഞത് 144 ജീവനുകൾ. സമീപകാലത്ത ഏറ്റവും വലിയ കുരുതിയാണിത്. അൽ മവാസിയിലെ സുരക്ഷിത സോണിൽ നടന്ന ആക്രമണത്തിൽ 36 പേരാണ് മരിച്ചത്. ഖാൻ യൂനുസിലും പരിസര പ്രദേശങ്ങളിലും നടന്ന വ്യോമാക്രമണങ്ങളിലായി 56 പേർ കൊല്ലപ്പെട്ടു.

കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച വീടുകൾക്കും ടെന്റുകൾക്കും നേരെയായിരുന്നു ആക്രമണം.വടക്കൻ ഗസ്സയിൽ ജബലിയ അഭയാർഥിക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒമ്പതു പേർ കൊല്ലപ്പെട്ടു. മറ്റൊരാക്രമണത്തിൽ ഏഴു കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 10 പേർ മരിച്ചു. ഒരാഴ്ചക്കിടെ 500 ൽ അധികം പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

Advertising
Advertising

ഗസ്സ പിടിച്ചെടുക്കാനും ബന്ദി മോചനത്തിന് ഹമാസിനെ സമ്മർദത്തിലാക്കാനുമാണ് പുതിയ സൈനിക നടപടികളെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഹമാസിനെ അമർച്ച ചെയ്യുക, ഗസ്സയെ നിരായുധീകരിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ നടപ്പാകും വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

ഇതോടെ ദോഹയിൽ നടക്കുന്നവെടിനിർത്തൽ ചർച്ചയും പ്രതിസന്ധിയിലായി. ഹമാസിന്റെ നിഷ്കാസനവും ഗസ്സയുടെ നിരായുധീകരണവും കരാറിന്റെ ഭാഗമാകണമെന്നാണ് നെതന്യാഹുവിന്‍റെ ആവശ്യം. അപ്രായോഗിക വ്യവസ്ഥകളാണിതെന്ന് ഹമാസ് കുറ്റപ്പെടുത്തി. വടക്കൻ ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഇതോടെ ആക്രമണത്തിൽ പരിക്കൽക്കുന്നവർ ചികിൽസ ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയാണ്. അതിനിടെ, ജോർദാൻ അതിർത്തിയിൽ പുതിയ മതിൽ പണിയാനുള്ള ഇസ്രായേൽ തീരുമാനം വിജയിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News