രണ്ട് വർഷത്തിനിടെ ഇസ്രായേൽ 33,000 സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയെന്ന് ഫലസ്തീൻ
69,000ൽ കൂടുതൽ ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
ഗസ്സ: രണ്ട് വർഷത്തിനിടെ ഫലസ്തീന്റെ വിവിധ പ്രദേശങ്ങളിലായി 33,000 സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം. ആധുനിക ലോകംകണ്ട സ്ത്രീകൾക്ക് എതിരായ ഏറ്റവും രൂക്ഷമായ വിവേചനവും പീഡനവുമാണ് ഫലസ്തീനിൽ നടന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ 25നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ തുടങ്ങിയ വംശഹത്യക്ക് 2025 ഒക്ടോബറിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് നടത്തിയത്.
രണ്ട് വർഷത്തിനിടെ ഇസ്രായേൽ 12,500ൽ കൂടുതൽ സ്ത്രീകളെയും 20,000ൽ കൂടുതൽ കുട്ടികളെയും കൊലപ്പെടുത്തിയെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. 69,000ൽ കൂടുതൽ ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.