ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചെന്നും യുദ്ധവിമാനങ്ങൾ പിൻവാങ്ങിയെന്നും ഇസ്രായേൽ

പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്

Update: 2024-10-26 06:59 GMT

തെൽ അവീവ്: ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകിയെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കി. വിഡിയോ സ​ന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ഇറാനിൽ ആക്രമണം നടത്തിയ ശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രാ​യേലിൽ തിരിച്ചെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതി​​രെ ഞങ്ങൾ കൃത്യമായ ആക്രമണങ്ങൾ നടത്തി, ഇസ്രായേലിനെതിരെയുള്ള ഭീഷണികൾക്കുള്ള മറുപടിയായിരുന്നു അത്. ഇറാൻ പ്രതികാര ആക്രമണം നടത്തിയാൽ പ്രതികരിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരായിരിക്കുമെന്നും ഹഗാരി വ്യക്തമാക്കി. എന്നാൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഹഗാരി തയ്യാറായിട്ടില്ല. ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.   

Advertising
Advertising

മൂന്ന് പ്രവിശ്യകളിലെ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം പറഞ്ഞു. ഇലാം, ഖുസെസ്ഥാൻ, തെഹ്‌റാൻ പ്രവിശ്യകളിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടില്ല. 

 പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവര്‍ത്തനസജ്ജമായതായും ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐആർജിസി താവളങ്ങളിലൊന്നും സ്‌ഫോടനമുണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസിയായ 'തസ്‌നീം' റിപ്പോർട്ട് ചെയ്തു.

തലസ്ഥാനനഗരത്തിൽ എല്ലാം പതിവുപോലെയാണു പ്രവർത്തിക്കുന്നതെന്ന് തെഹ്‌റാൻ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ ഫുആദ് ഇസാദി 'അൽജസീറ'യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കിൽ ചെറിയ തോതിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News