ഇറാനു നേരെയുള്ള ഇസ്രായേൽ ആക്രമണം അപലപനീയം, മധ്യസ്ഥനാകാൻ തയ്യാർ: പുടിൻ
യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപുമായി നടത്തിയ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം.
മോസ്‌കോ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാതലത്തിൽ മധ്യസ്ഥനാകാൻ ഒരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇറാനെതിരായ സൈനിക നടപടിയെ അപലപിച്ച പുടിൻ, സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ട്രംപും സമാനമായ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെയും യുക്രെയ്നിലെയും സമാധാന ചർച്ചകള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപും പുടിനും തമ്മില്‍ സംസാരിച്ചത്. ഏകദേശം 50 മിനിറ്റോളം ഫോൺ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസും ക്രെംലിനും സ്ഥിരീകരിച്ചു.
അതേസമയം ഇറാനിലെ ബുഷെഹർ എണ്ണപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീ നിയന്ത്രണവിധേയമായെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണങ്ങളിൽ ഉചിത മറുപടി നൽകാൻ രാജ്യം സജ്ജമെന്ന മുന്നറിയിപ്പും ഇറാൻ നൽകി. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തിൽ റിഫൈനറിയിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭഗത്ത് നിന്ന് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. തെഹ്റാനെതിരെ ആഞ്ഞടിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവിയും പ്രതികരിച്ചു ഇതിനിടെ ലോകത്തിലെഏറ്റവും നൂതനമായ ജെറ്റുകളിലൊന്നായ ഇസ്രായേലി എ35 വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത് എത്തി. ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു.