Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തെൽ അവിവ്: ഇസ്രായേൽ - ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ. ഇറാൻ വെടിനിർത്തൽ ലംഘിച്ച് മിസൈൽ അയച്ചെന്ന് ഇസ്രായേൽ ആരോപിച്ചു. ഏതുനിമിഷവും തെഹ്റാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി. ഇസ്രായേൽ പ്രതിരോധ മന്ത്രിയാണ് ആക്രമണത്തിന് നിർദേശം നൽകിയത്.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെന്നും ഇസ്രായേൽ അത് തടഞ്ഞുവെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണം നടത്തിയെന്ന ആരോപണം ഇറാൻ നിഷേധിച്ചു.
ഇന്നലെ രാത്രി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഇസ്രായേലിൽ ഇറാൻ ആക്രമണത്തിൽ ആറുപേർ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഉപാധിരഹിതമായാണ് നെതന്യാഹു വെടിനിർത്തൽ അംഗീകരിച്ചത്. വെടിനിർത്തൽ ഇറാനോട് കീഴടങ്ങിയതിന് തുല്യമെന്ന് നെതന്യാഹുവിന്റെ പാർട്ടി പ്രതികരിച്ചിരുന്നു. ഇസ്രായേലിനെതിരെ ഇറാൻ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും ലിക്വിദ് പാർട്ടി പറഞ്ഞിരുന്നു.