ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് ഇസ്രായേൽ പൗരന്മാരെ വെടിവെച്ച ജൂതമതസ്ഥൻ അറസ്റ്റിൽ

'രണ്ട് ഫലസ്തീനികളെ കണ്ടപ്പോൾ അവരെ വെടിവെച്ചു കൊന്നു' എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

Update: 2025-02-17 10:33 GMT
Editor : André | By : Web Desk

മയാമി: അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ച് രണ്ട് ഇസ്രായേലികൾക്കു നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. ഇസ്രായേലിൽ നിന്നു വിനോദ സഞ്ചാരികളായി എത്തിയ അച്ഛനും മകനും നേരെ മയാമി ബീച്ചിൽ വച്ച് 17 തവണ വെടിവെച്ച മൊർദെചായ് ബ്രാഫ്മാൻ (27) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂതമത വിശ്വാസിയായ പ്രതി, ഫലസ്തീനികളെന്നു തെറ്റിദ്ധരിച്ചാണ് ഇസ്രായേലി പൗരന്മാർക്കു നേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്റെ ട്രക്ക് ഓടിച്ചു വരുന്നതിനിടെ ബ്രാഫ്മാൻ മയാമി ബീച്ചിനു സമീപം കാറിൽ സഞ്ചരിക്കുകയായിരുന്ന വിദേശികൾക്കു നേരെ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച്  വെടിയുതിർക്കുകയായിരുന്നു. 'രണ്ട് ഫലസ്തീനികളെ കണ്ടപ്പോൾ അവരെ വെടിവെച്ചു കൊന്നു' എന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. എന്നാൽ, ഒരാൾക്ക് ഇടതുചുമലിൽ വെടിയേൽക്കുകയും മറ്റൊരാളുടെ ഇടതു കൈപ്പത്തിയിലൂടെ വെടിയുണ്ട തുളച്ചു കയറുകയുമാണ് ചെയ്തതെന്നും ഇവരുടെ ജീവന് അപായമില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മയാമി ബീച്ചിനു സമീപം പ്രകോപനമില്ലാതെ നടന്ന അക്രമത്തിൽ ബ്രാഫ്മാനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ മുൻപരിചയമില്ലെന്ന് വെടിയേറ്റവർ മൊഴി നൽകിയിട്ടുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News