തീവ്രവാദിയെന്ന് മുദ്രകുത്തി, മാപ്പുപറയണം, നഷ്ടപരിഹാരം നൽകണം ട്രംപിനോട് ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീൽ

ഖലീൽ കേസ് ജയിക്കുകയാണെങ്കിൽ ഭരണകൂടം നൽകുന്ന തുക സമാനമായ രീതിയിൽ ഭരണകൂടത്തിന്റെ ഇരകളായിട്ടുള്ളവർക്ക് നൽകുമെന്നും അറ്റോർണി വ്യക്തമാക്കി

Update: 2025-07-11 10:20 GMT

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഫലസ്തീൻ അമേരിക്കൻ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീൽ. അറസ്റ്റിന് പിന്നാലെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ തനിക്കുണ്ടായെന്നും അതിന് നഷ്ടപരിഹാരമായി 20 മില്യൺ ഡോളർ ഭരണകൂടം നൽകണമെന്നുമാണ് ഖലീലിന്റെ ആവശ്യം.

യുഎസിലെ സ്ഥിരും താമസക്കാരനും പൗരത്വമുള്ള വ്യക്തിയുമാണ് ഖലീൽ. എന്നാൽ ഖലീലിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാനും നാടുകടത്താനും ട്രംപ് ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഖലീലിന്റെ ഭാര്യയുടെ പ്രസവസമയത്ത് താൽക്കാലികമായി പോലും വിട്ടയക്കാൻ അധികൃതർ തയാറായിരുന്നില്ല. യാതൊരു കുറ്റവും ചുമത്താതെ നൂറുദിവസത്തിലധികം ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്ററിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസമാണ് മഹ്‌മൂദ് ഖലീലിനെ വിട്ടയച്ചത്.

Advertising
Advertising

അനധികൃതമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, അധികാരം ദുർവിനിയോഗം ചെയ്തു, ദുരുദ്ദേശപൂർവം വിചാരണ ചെയ്തു, മനപൂർവം വൈകാരികമായി ബുദ്ധിമുട്ടിലാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഖലീലിന്റെ അറ്റോർണി സർക്കാരിനെതിരെ വ്യാഴാഴ്ച സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നത്.

യുഎസിലെ ഖലീലിന്റെ സാന്നിധ്യം വിദേശനയത്തിന് ഒരു ഭീഷണിയാണെന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുടെ നിഗമനത്തിന്റെ ഫലമാണ് ഖലീൽ അനുഭവിച്ചതെന്നും അറ്റോർണി ആരോപിച്ചു. ഖലീൽ കേസ് ജയിക്കുകയാണെങ്കിൽ ഭരണകൂടം നൽകുന്ന തുക സമാനമായ രീതിയിൽ ഭരണകൂടത്തിന്റെ ഇരകളായിട്ടുള്ളവർക്ക് നൽകുമെന്നും അറ്റോർണി വ്യക്തമാക്കി.

നഷ്ടപരിഹാരമായി ആവശ്യപ്പെട്ട തുകക്ക് പകരം ഔദ്യോഗികമായ ക്ഷമാപണവും ഭരണഘടനാവിരുദ്ധമായ നയം ഉപേക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ അംഗീകരിക്കുമെന്നും അറ്റോർണി പറഞ്ഞു. ഖലീലിനെതിരായ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ നാടുകടത്താനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ല.

യുഎസിനെ ആർക്കും തൊടാൻ പറ്റില്ലെന്ന ധാരണയിൽ ട്രംപ് ഭരണകൂടം അധികാരം ദുർവിനിയോഗം ചെയ്യുകയാണ്. എന്നാൽ കുറ്റവാളികളാണെന്നും ഉത്തരവാദികളാണെന്നും അവർക്ക് തോന്നാത്ത പക്ഷം അവരിത് തുടർന്നുകൊണ്ടിരിക്കും. തന്നെ തീവ്രവാദിയായി ചിത്രീകരിക്കുന്നതിന് ഭരണകൂടം കൂട്ടുനിന്നുവെന്ന് ഖലീൽ ആരോപിച്ചിരുന്നു. ജൂത വിദ്യാർഥികളെ ഭയപ്പെടുത്തിയത്‌ ഖലീലാണെന്നും സ്വയം ജൂതവിരുദ്ധനായി മുദ്രകുത്തിയതാണെന്നുമായിരുന്നു ഭരണകൂടം മറുപടി നൽകിയത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News