''എന്താണിവിടെ നടക്കുന്നത്?!''; ഹിന്ദുത്വ കൊലവിളിയിൽ പ്രതികരണവുമായി മാർട്ടിന നവ്‌രതിലോവ

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ഹിന്ദു പാർലമെന്റിലായിരുന്നു മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവും കൊലവിളിയും കലാപാഹ്വാനവും നടന്നത്

Update: 2021-12-23 09:49 GMT
Editor : Shaheer | By : Web Desk

മുസ്‌ലിം കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത് ഉത്തരാഖണ്ഡിൽ നടന്ന ഹിന്ദുത്വ സമ്മേളനത്തിൽ പ്രതികരണവുമായി ടെന്നീസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. മുസ്‌ലിംകളെ കൊല്ലാൻ ആഹ്വാനം നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്ത പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ പങ്കിട്ടാണ് മാർട്ടിന ആശങ്ക രേഖപ്പെടുത്തിയത്.

ഹരിദ്വാറിൽ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലായിരുന്നു മുസ്്‌ലിം കൂട്ടക്കൊലയ്ക്ക് ആഹ്വാനമുണ്ടായത്. ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനായി പ്രതിജ്ഞ ചെയ്യുന്ന പരിപാടിയിൽനിന്നുള്ള ഒരു വിഡിയോ വിദേശ മാധ്യമപ്രവർത്തകനായ സിജെ വെർലെമൻ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുമെന്നും അതിനായി അവസാനശ്വാസം വരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്നും പ്രതിജ്ഞ ചെയ്യുന്നുണ്ട് വിഡിയോയിൽ. ഈ വിഡിയോ പങ്കിട്ടാണ് മാർട്ടിന നടുക്കം രേഖപ്പെടുത്തിയത്.

Advertising
Advertising

ഇതിനുമുൻപും രാജ്യത്തെ ഹിന്ദുത്വ ആക്രമണങ്ങളിലും ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളിലും മാർട്ടിന വിമർശനവുമായി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാരിനെയും അമിത് ഷായെയും വിമർശിക്കുകയും ചെയ്തിരുന്നു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച 'ധർമ്മ സൻസദ്' ഹിന്ദു പാർലമെന്റിലായിരുന്നു മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവും കൊലവിളിയും നടന്നത്. ഡിസംബർ 17 മുതൽ 19 വരെയായിരുന്നു സമ്മേളനം നടന്നത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ ആരാധനാകേന്ദ്രങ്ങൾ ആക്രമിക്കാനും ചടങ്ങിൽ പ്രസംഗിച്ച നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമൊണ് ആഹ്വാനം ചെയ്തത്. ''അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്'' പ്രസംഗത്തിൽ അന്നപൂർണ ആഹ്വാനം ചെയ്തു.

മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചതിനു മുൻപ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി, ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചിരുന്നു. സമ്മേളനത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത നേതാക്കൾക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ ഉത്തരാഖണ്ഡ് പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Summary: Tennis star Martina Navratilova responds to Hindutva leaders' call for muslim genocide

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News