തെ്ഹ്റാന്‍: അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാന്‍.
ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിലൊരു ആക്രമണമുണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഗ്യാരണ്ടി നൽകുക എന്നിവയാണ് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'റഷ്യയിലെയും പാകിസ്താനിലെയും നേതാക്കളുമായി നടത്തിയ സംഭാഷണത്തിൽ, മേഖലയിൽ സമാധാനം നിലനിർത്താനുള്ള ഇറാന്റെ പ്രതിജ്ഞാബദ്ധത ഞാൻ വീണ്ടും വ്യക്തമാക്കി. സയണിസ്റ്റ് ഭരണകൂടവും യുഎസും ചേർന്ന് കൊളുത്തിവിട്ട ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇറാന്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക എന്നിവയാണ്'- അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം പശ്ചിമേഷ്യയിലെ ഇറാന്‍ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
അതിനിടെ ഹിസ്ബുല്ല നൂറ്റി അമ്പതോളം റോക്കറ്റുകൾ ഇസ്രായേലിലേക്ക് അയച്ചു. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഇറാനിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമണത്തിന് പിന്നിൽ യുഎസ് മിസൈലാണെന്ന വിവരം റോയിട്ടേഴ്സ് പുറത്തുവിട്ടു.