Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തെഹ്‌റാന്‍: ഇറാനിലെ കെര്‍മാന്‍ഷയില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു. മധ്യ പ്രവിശ്യയായ കെര്‍മന്‍ഷായിലെ ഹാമില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലാണ് അമ്മയും ആറ് വയസ്സുള്ള മകനും കൊല്ലപ്പെട്ടത്. ഇറാനിലെ പ്രസ് ടിവിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യാസിന്‍ മൊലെയി എന്ന ആറുവയസുകാരനാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ അച്ഛനും ഇവരുടെ മറ്റൊരു കുട്ടിക്കും പരിക്കേറ്റിരുന്നുവെന്നും ഇരുവരും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇറാനില്‍ ഡസന്‍കണക്കിന് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, അമേരിക്കയുടെ ആക്രമണം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദങ്ങളാണ് ട്രംപ് തള്ളിയത്. ഇറാന്റെ എല്ലാ ആണവനിലയങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് പറഞ്ഞത്.
ഫോര്‍ഡോ ആണവനിലയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മൂന്ന് സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി എന്നതാണ്. ഭൂനിരപ്പില്‍ നിന്നും ഏറ്റവും താഴെയായാണ് വലിയ നാശം സംഭവിച്ചത്. ആക്രമണത്തില്‍ രണ്ട് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും ആണവനിലയത്തെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നതായും സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാമെന്ന് ട്രംപ് പറഞ്ഞു.