തടവിലാക്കിയ യുകെ മുന്‍ നയതന്ത്രജ്ഞനെയും ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനെയും മ്യാന്‍മര്‍ വിട്ടയക്കുന്നു

2002 മുതൽ 2006 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചയാളാണ് ബോമാൻ

Update: 2022-11-17 04:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

യാംഗൂണ്‍: മുൻ ബ്രിട്ടീഷ് അംബാസഡർ, ജാപ്പനീസ് പത്രപ്രവർത്തകൻ, സൂകി സര്‍ക്കാരിന്‍റെ ഓസ്‌ട്രേലിയൻ ഉപദേഷ്ടാവ് എന്നിവരുൾപ്പെടെ 700 തടവുകാരെ മോചിപ്പിക്കുമെന്ന് മ്യാൻമർ ഭരണകൂടം അറിയിച്ചു. മുൻ ബ്രിട്ടീഷ് പ്രതിനിധി വിക്കി ബോമാൻ, ഓസ്‌ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവ് സീൻ ടർണൽ, ജാപ്പനീസ് പത്രപ്രവർത്തകൻ ടോറു കുബോട്ട എന്നിവരെ ദേശീയ ദിനത്തോടനുബന്ധിച്ച് വിട്ടയക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എ.എഫ്‌.പിയോട് പറഞ്ഞു.

2002 മുതൽ 2006 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചയാളാണ് ബോമാൻ. കുടിയേറ്റ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ്  ബോമാനെയും ഭര്‍ത്താവും പ്രമുഖ കലാകാരനുമായ ഹ്ടീൻ ലിനിയെയും ജയിലിലാക്കിയത്. മ്യാൻമറിലെ സിവിലിയൻ നേതാവ് സൂകിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു ഷോൺ ടർണൽ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അട്ടിമറിക്ക് തൊട്ടുപിന്നാലെ തടവിലാക്കപ്പെട്ടു. സെപ്തംബറിൽ, അദ്ദേഹത്തെയും സൂകിയെയും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ജുണ്ട കോടതി ശിക്ഷിക്കുകയും മൂന്ന് വർഷം വീതം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനും രാജ്യദ്രോഹത്തിനും ഇലക്ട്രോണിക് ആശയവിനിമയവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കും 26 കാരനായ  ടോറു കുബോട്ടയെ കഴിഞ്ഞ മാസം 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ചിത്രീകരിക്കുന്നതിനിടെ കുബോട്ടയെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ടൂറിസ്റ്റ് വിസ ഉപയോഗിച്ചാണ് ഇയാൾ അയൽരാജ്യമായ തായ്‌ലൻഡിൽ നിന്ന് രാജ്യത്തേക്ക് കടന്നതെന്നും പ്രകടനത്തിൽ പങ്കെടുക്കുകയും ചിത്രീകരണത്തിനിടെ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് സൈന്യം ചൂണ്ടിക്കാട്ടി. റോഹിങ്ക്യൻ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തെക്കുറിച്ച് മുമ്പ് കുബോട്ട റിപ്പോർട്ട് ചെയ്യുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായും സൈന്യം ആരോപിച്ചിരുന്നു.തടവിലാക്കപ്പെട്ടവരുടെ മോചനവാര്‍ത്ത അറിഞ്ഞതോടെ ഇവരുടെ കുടുബാംഗങ്ങള്‍ യാംഗൂണിലെ ഇൻസെയിൻ ജയിലിന് പുറത്ത് ഒത്തുകൂടിയതായി എ.എഫ്‌.പി റിപ്പോർട്ടർ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News