ലണ്ടനിൽ മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് കണ്ടെത്തി: ലോകാരോഗ്യ സംഘടന

ടൈപ്പ് 2 വാക്സിൻ ഡെറൈവ്ഡ് പോളിയോ വൈറസ് ((VDPV2) ആണ് കണ്ടെത്തിയത്

Update: 2022-06-23 03:38 GMT
Editor : Lissy P | By : Web Desk
Advertising

ജനീവ: ലണ്ടനിലെ മലിനജല സാമ്പിളുകളിൽ നിന്ന് പോളിയോ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.സംഭവത്തിൽ കൂടുതൽ വിശകലനം നടന്നുവരികയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ടൈപ്പ് 2 വാക്സിൻ ഡെറൈവ്ഡ് പോളിയോ വൈറസ് ((VDPV2) ആണ് കണ്ടെത്തിയത്.

2022 ഫെബ്രുവരി മുതൽ ജൂൺ വരെ ലണ്ടൻ ബെക്ടൺ മലിനജല സംസ്‌കരണ പ്രവർത്തന പ്ലാന്‍റില്‍ നിന്ന് ശേഖരിച്ച ഒന്നിലധികം മലിനജല സാമ്പിളുകളിൽ വൈറസ് കണ്ടെത്തിയതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറഞ്ഞു. ഏകദേശം നാല് ദശലക്ഷം ആളുകൾ താമസിക്കുന്ന വടക്ക്, കിഴക്കൻ ലണ്ടനിലെ ഒരു വലിയ പ്രദേശത്താണ് ഈ പ്ലാന്റുള്ളത്.

രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് പോളിയോ രോഗം പൂർണമായി തുടച്ചുനീക്കപ്പെട്ട ബ്രിട്ടനിൽ പോളിയോ വൈറസ് മനുഷ്യരിലേക്ക് എത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കടുത്ത ജാഗ്രത തുടരണമെന്നും ഏത് തരത്തിലുള്ള പോളിയോ വൈറസും എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

പോളിയോ പ്രധാനമായും പധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. ഈ രോഗത്തെ തുടച്ചുനീക്കുന്നതിന് വലിയ ആഗോള ശ്രമം തന്നെ നടന്നിരുന്നു. 1988 മുതൽ 125 രാജ്യങ്ങളിലായാണ് പോളിയോ വ്യാപിച്ചത്. ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് കേസുകൾ 99 ശതമാനം കുറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020-ൽ ആഗോളതലത്തിൽ 959 പോളിയോ കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസിന്റെ ചെറിയ സാന്നിധ്യം അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്തവരിലും ശുചിത്വ കുറവുള്ള സ്ഥലങ്ങളിലുമാണ് പോളിയോ കണ്ടെത്തിയിരുന്നത്. പോളിയോ വൈറസ് കണ്ടെത്തിയ ലണ്ടനിൽ പോളിയോ പ്രതിരോധ കുത്തിവെപ്പ് ഏകദേശം 87 ശതമാനമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News