ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു; ഗോതബായ രജപക്സെ സിംഗപ്പൂരിലേക്ക് പറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ബുധനാഴ്ച സിംഗപ്പൂരിലേക്ക് കടന്നേക്കുമെന്നായിരുന്നു സൂചന

Update: 2022-07-14 05:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊളംബോ: ശ്രീലങ്കയില്‍ ജനകീയപ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ കൊട്ടാരം, പ്രധാനമന്ത്രിയുടെ ഓഫീസ്, വീട്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ എന്നിവ പ്രതിഷേധക്കാര്‍ കയ്യേറിക്കഴിഞ്ഞു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാർക്കെതിരെ കർശന നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചും ആകാശത്തിലേക്ക് വെടിവച്ചും എയർ പട്രോളിംഗ് നടത്തിയും അവരെ തടയാൻ നിരന്തരം ശ്രമിക്കുന്നുണ്ട്.


സുരക്ഷ ഭയന്ന് മാലിദ്വീപിലേക്ക് കടന്ന പ്രസിഡന്‍റ് സിംഗപ്പൂരിലേക്ക് പറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച സിംഗപ്പൂരിലേക്ക് കടന്നേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഈ നീക്കം ഫലം കണ്ടില്ല. വ്യാഴാഴ്ച മാലിദ്വീപില്‍ നിന്നും പുറത്തുകടക്കാന്‍ പ്രസിഡന്‍റ് ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


രാഷ്ട്രീയ പ്രതിസന്ധി അത്യന്തം മോശമായ സാഹചര്യത്തിൽ ലങ്കൻ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിർദേശത്തിന് പിന്നാലെ സ്പീക്കർ സർവകക്ഷി യോഗം വിളിച്ചു. ഭരണ-പ്രതിപക്ഷാംഗങ്ങൾക്ക് സ്വാഗതാർഹമായ ഒരാളെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാൻ റെനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യപ്പാ അബെയ്വർധനയോട് നിർദേശിച്ചു. ഭരണ-പ്രതിപക്ഷ കക്ഷികളിൽ ഉൾപ്പെട്ടവർ പുതിയ സർക്കാരിന്‍റെ ഭാഗമാകണമെന്നാണ് സർവകക്ഷികളുടെയും ആവശ്യം.


പ്രസിഡന്‍റിന് മുന്നേ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ശബ്ദമുയർത്തി. ഗോതബായ രജപക്സയ്ക്കും ഭാര്യക്കും ഒപ്പം ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായി ബേസിൽ രജപക്സെയും രാജ്യം വിട്ടതായാണ് സൂചന. മാലിദ്വീപിൽ നിന്നും സിംഗപ്പൂരെത്തിയതിന് ശേഷം പ്രസിഡന്‍റ് തന്‍റെ രാജിക്കത്ത് സ്പീക്കർക്ക് കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News