'കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും'; യുക്രൈന് ദീർഘദൂര മിസൈലുകൾ നൽകരുതെന്ന മുന്നറിയിപ്പുമായി പുടിൻ

ഹിമാർസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ യുക്രൈനിന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

Update: 2022-06-05 12:44 GMT
Editor : afsal137 | By : Web Desk
Advertising

മോസ്‌കോ: പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രൈന് ദീർഘദൂര മിസൈലുകൾ നൽകരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കിയവിന് ദീർഘദൂര മിസൈലുകൾ നൽകിയാൽ പടിഞ്ഞാറൻ രാജ്യങ്ങളെ ദാക്ഷിണ്യമില്ലാതെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പുടിൻ ഇപ്രകാരം മുന്നറിയിപ്പു നൽകിയതായി റഷ്യൻ വാർത്ത ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ഹിമാർസ് മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ യുക്രൈനിന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

80 കിലോമീറ്റർ അകലെ വരെ ഒരേസമയം ഒന്നിലധികം പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന ഒരു മൊബൈൽ യൂണിറ്റാണ് ഹിമാർസ്. മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ച് സിസ്റ്റംസ് അഥവാ എംഎൽആർഎസ് വിഭാഗത്തിൽപ്പെട്ട എം270, എം142 എച്ച്‌ഐഎംഎആർഎസ് പോലുള്ള മാരകമായ ആയുധങ്ങളാണ് റഷ്യയെ ആക്രമിക്കാൻ വേണ്ടി യുക്രൈൻ ആവശ്യപ്പെടുന്നത്. ഇവയിൽ പലതും നൽകാമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, യാതൊരു കാരണവശാലും റഷ്യയുടെ ഉള്ളിലേയ്ക്ക് പ്രഹരിക്കാൻ ഇവ ഉപയോഗിക്കരുതെന്ന് അദ്ദേഹം ഉറപ്പ് ചോദിച്ചിട്ടുണ്ട്.

സൈനിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഹിമാർസ് സംവിധാനങ്ങളുടെ വ്യാപ്തി സമാനമായ റഷ്യൻ സംവിധാനങ്ങളേക്കാൾ അൽപം കൂടുതലാണ്. വാഷിംഗ്ടൺ കിയവിലേക്ക് വിതരണം ചെയ്ത ആയുധങ്ങളിൽ പുതിയതായി ഒന്നുമില്ലെന്നും എന്നാൽ റഷ്യൻ നിർമ്മിത സംവിധാനങ്ങൾക്ക് സമാനമായ ആയുധങ്ങൾ യുക്രൈനിയൻ സേനയുടെ പക്കലുണ്ടെന്നും പുടിൻ പറഞ്ഞു. യുക്രൈനിന് ആയുധം നൽകുന്നതിന്റെ ലക്ഷ്യം കഴിയുന്നത്ര കാലം സംഘർഷം നീട്ടിക്കൊണ്ടു പോവുക എന്നതാണെന്നും പുടിൻ വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News