വ്ളാദ്മിർ പുടിന്റെ 'കാമുകി'യെ ഉപരോധ പട്ടികയിൽ ഉള്‍പ്പെടുത്തി യൂറോപ്യൻ യൂണിയൻ

അംഗരാജ്യങ്ങൾ ഇത് അംഗീകരിച്ചാല്‍ കബീവക്ക് യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും വിദേശ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും

Update: 2022-05-07 07:52 GMT
Editor : ലിസി. പി | By : Web Desk

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന കബീവയെ വിലക്കാൻ യൂറോപ്യൻ യൂണിയൻ. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ വിലക്കാൻ തയ്യാറാക്കിയ റഷ്യൻ നേതാക്കളുടെ പട്ടികയിലാണ് അലീന കബീവയെ ഉൾപ്പെടുത്തിയത്. പട്ടികയിൽ വൈകി കൂട്ടിച്ചേർക്കപ്പെട്ട വ്യക്തി കൂടിയാണ് കബേവ.

റഷ്യൻ എണ്ണ ഇറക്കുമതി നിരോധനം ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ബുധനാഴ്ച യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് അംഗരാജ്യങ്ങൾക്ക് അംഗീകാരത്തിനായി സമർപ്പിച്ചു. അംഗരാജ്യങ്ങൾ ഇത് അംഗീകരിച്ചാല്‍  കബീവക്ക് യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും വിദേശ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും. റഷ്യൻ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടേഴ്‌സ് ബോർഡിന്റെ ചെയർപേഴ്‌സണാണ് കബീവ. പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി അടുത്ത ബന്ധമുള്ള ഇവർ പുടിന്റെ കാമുകിയാണെന്ന അഭ്യൂഹങ്ങൾ 2008 ലാണ് ആദ്യമായി വരുന്നത്. എന്നാൽ ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. 38 കാരിയായ കബീവ ഒളിമ്പിക്‌സിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയ ജിംനാസ്റ്റിക്‌സ് താരം കൂടിയാണ്.

ദി വാൾ സ്ട്രീറ്റ് ജേണലിലെ  റിപ്പോർട്ട് അനുസരിച്ച് പുടിന്റെ സ്വത്തുക്കളുടെ  ഗുണഭോക്താക്കളിലൊരാളാണ് കബീവ. കഴിഞ്ഞ മാസം യു.എസും യു.കെയും പുടിന്റെ പെൺമക്കളായ മരിയ വൊറന്റ്‌സൊവ, കാതെറിന ടിഖൊനൊവ എന്നിവർക്കെതിരെ വിലക്കു പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News