യുക്രൈൻ തലസ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ

ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്

Update: 2022-03-16 02:39 GMT
Advertising

യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ. ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്. കിയവിലേക്ക് ഓരോ ദിനവും റഷ്യൻ സേന കൂടുതൽ അടുത്തുവരുന്നതായാണ് സൂചന. കിയവിലെ ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും വ്യോമാക്രമണം തുടരുകയാണ്. ഏറെ ഗുരുതരമായ സാഹചര്യമാണ് കിയവ് അഭിമുഖീകരിക്കുന്നതെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. കിയവിലെ കർഫ്യൂ തുടരുകയുമാണ്.

മരിയൂപോളിലുണ്ടായ വ്യോമാക്രമണത്തിൽ ഇതുവരെ 2900 പേർ മരിച്ചതായി യുക്രൈൻ സ്ഥിരീകരിച്ചു. സുമിയിൽ നിന്നും മരിയുപോളിൽ നിന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 29,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം, യുക്രൈനിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം തുടരുകയാണ്. മൂന്ന് മില്യൺ ആളുകൾ പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ.

അതിനിടെ, റഷ്യ-യുക്രൈൻ അഞ്ചാഘട്ട സമാധാന ചർച്ച ഇന്നും തുടരും. ഓൺലൈനായാണ് ചർച്ച നടക്കുന്നത്. അതിനിടെ പോളണ്ട്, ചെക് റിപബ്ലിക്, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ കിയവിലെത്തി യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവർ നൽകുന്ന പിന്തുണക്ക് സെലൻസ്‌കി നന്ദി പറഞ്ഞു.

അതേസമയം, യുക്രൈന് 13.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന നാറ്റോ, യുറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കും.

അതേസമയം, റഷ്യയിലെ ടെലിവിഷൻ ചാനലിൽ യുദ്ധത്തിനെതിരെ പ്രതിഷേധം നടത്തിയ മാധ്യമ പ്രവർത്തക മറീനക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. റഷ്യൻ ഭരണകൂടം മറീനയോട് പ്രതികാരം ചെയ്യരുതെന്ന് യുഎൻ ആവശ്യപ്പെട്ടു. വാർത്ത വായിക്കുന്നതിനിടെയായിരുന്നു മറീന യുദ്ധം അവസാനിപ്പിക്കണമെന്ന് പ്ലക്കാർഡുയർത്തിയത്.

Russia intensifies move to seize Ukrainian capital Kiev

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News