ഗസ്സയിൽ പട്ടിണി; ഉപരോധം തുടർന്ന് ഇസ്രായേൽ

ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഒരേ സ്വരത്തിൽ അറിയിച്ചിട്ടുണ്ട്.

Update: 2025-05-22 08:00 GMT

ഖാൻ യൂനിസ്: ഗസ്സക്കുമേലുള്ള ഉപരോധം കടുപ്പിച്ച് ഇസ്രായേൽ ഭരണകൂടം. ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കുന്നത് പോലും തടഞ്ഞ ഇസ്രായേലിന്റെ ക്രൂരത ലോക മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതാണ്.

മാർച്ച് 2 മുതൽ ഗസ്സയിലേക്ക് വെള്ളമോ ഭക്ഷണമോ ഇന്ധനമോ അവശ്യ വസ്തുക്കളോ ഒന്നും തന്നെ കടത്തി വിടാതെ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. യുഎൻ അയച്ച 90 സഹായ ട്രക്കുകൾ ഇത് വരേ ഇസ്രായേൽ കടത്തി വിട്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് സാധനങ്ങൾ മാത്രം ഗസ്സകാർക്ക് വിതരണം ചെയ്തുവെന്ന് റിപോർട്ടുകൾ. അതേസമയം, ഇന്ധനം പോലുള്ള വസ്തുക്കൾ കടത്തി വിടാൻ ഇസ്രായേൽ സമ്മതിക്കുന്നില്ലെന്നും യുഎൻ പറഞ്ഞു.

Advertising
Advertising

ഇസ്രായേൽ സൈനിക ആക്രമണം നിർത്തിവെക്കുകയും മാനുഷിക സഹായങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഒരേ സ്വരത്തിൽ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ 100 ട്രക്കുകൾക്ക് പ്രവേശിക്കാനുള്ള അനുമതി നൽകുമെന്ന് ഇസ്രായേൽ അറിയിക്കുകയായിരുന്നു. ഇസ്രായേലിന്റെ ഗസ്സയോടുള്ള ക്രൂര നടപടി കണക്കിലെടുത്ത് ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ് ബ്രിട്ടൻ. അന്താരാഷ്ട്ര സമർദ്ധങ്ങളുടെ ഫലമായി ഗസ്സയിലേക്ക് ഭക്ഷണ സാധനങ്ങൾ കടത്തിവിടാം എന്ന് നെതന്യാഹു സമ്മതിച്ചിരുന്നെങ്കിലും തങ്ങൾ അയച്ച സഹായങ്ങളെല്ലാം ഗസ്സയിൽ എത്തിയിട്ടില്ലെന്നാണ് യുഎൻ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ 300-ലധികം ആളുകളാണ് ഗസ്സയിൽ പട്ടിണി മൂലം കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ അടിയന്ത്ര സഹായമെത്തിച്ചില്ലെങ്കിൽ 10000-ത്തിലധികം നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടേക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തൽ. യുദ്ധവും പട്ടിണിയും കാരണം നിരവധി പേരാണ് ഗസ്സയുടെ മണ്ണിൽ മരിച്ച് വീഴുന്നത്. അവിടെ ആശ്വാസമായിരുന്ന ടൺ കണക്കിന് ഭക്ഷണമാണ് ഇപ്പോൾ ഇസ്രായേൽ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് ടൺ ഭക്ഷണമാണ് ഗസ്സയിൽ എത്തിക്കാൻ സാധിച്ചത്. എന്നാൽ ഗസ്സയിൽ അവശേഷിക്കുന്ന രണ്ട് മില്ല്യൺ ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഇത് തികയില്ല.

മാർച്ച് ആദ്യം മുതൽ ഇത് വരേയുള്ള കണക്കെടുത്താൽ കുറഞ്ഞത് 57 കുട്ടികളെങ്കിലും പോശകാഹാരക്കുറവ് മൂലം മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗസ്സയിലെ 93 ശതമാനം കുട്ടികളും പട്ടിണിയുടെ വക്കിലാണന്ന് ഐക്യരാഷ്ട്ര സഭയുടെ സഹായമുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്ക്യൂരിറ്റി ഫെയ്സ് ക്ലാരിഫിക്കേഷൻ വിലയിരുത്തി. മുതിർന്നവർ മൃഗങ്ങൾക്കുള്ള ഭക്ഷണവും കാലപ്പഴക്കംച്ചെന്ന ഭക്ഷണങ്ങളുമാണ് കഴിക്കുന്നത്.

പോശകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾക്ക് മുല്പപാൽ പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗസ്സയിലെ അമ്മമാർ.

യുഎൻ-ന്റെ വേൾഡ് ഫുഡ് പ്രോഗ്രാം അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇത് വരെ ഗസ്സയിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത്തരം സമൂഹ അടുക്കളകളെല്ലാം തന്നെ ഇസ്രായേലിന്റെ നേതൃത്വത്തിൽ അടച്ചിരിക്കുകയാണ്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News