ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തനം ശക്തിപ്പെടുത്തും; ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ

നവംബർ മുതൽ 102 കപ്പലുകളാണ് ലക്ഷ്യമിട്ടത്

Update: 2024-04-26 15:43 GMT
Advertising

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ. ചെങ്കടൽ വഴിയും ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയും ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ് സയ്യിദ് അബ്ദുൽ മാലിക് അൽ ഹൂതി മുന്നറിയിപ്പ് നൽകി.

ഫലസ്തീൻ ജനതക്കുള്ള തങ്ങളുടെ പിന്തുണ ഇനിയും തുടരും. നവംബർ മുതൽ ഇസ്രായേൽ, അമേരിക്ക, യു.​കെ എന്നിവയുമായി ബന്ധമുള്ള 102 കപ്പലുകളാണ് ലക്ഷ്യമിട്ടത്. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു. അറബിക്കടലിലെയും ചെങ്കടലിലെയും കപ്പൽ പാതകൾ സംരക്ഷിക്കാൻ ആരംഭിച്ച അമേരിക്കൻ-ബ്രിട്ടീഷ് ദൗത്യം പരാജയപ്പെട്ടുവെന്നും അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.

ഹൂതികളുടെ ആക്രമണം കാരണം ഇസ്രായേലിൽ നിന്നുള്ള കയറ്റുമതിയിൽ 22 ശതമാനവും ഇറക്കുമതിയിൽ 40 ശതമാനവും കുറവുണ്ടായി. ഇസ്രായേലിലെ എയ്ലാത്ത് തുറമുഖം മാർച്ച് 21ന് അടച്ചുപൂട്ടി. 80 ശതമാനം അമേരിക്കൻ കപ്പലുകൾക്കും ചെങ്കടൽ ഉപേക്ഷിക്കേണ്ടി വന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഇത് ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. ഷിപ്പിങ് ചെലവും ഇൻഷുറൻസ് തുകയും വർധിക്കും. ചരക്കുകൾക്കും വിലക്കയറ്റമുണ്ടാകും. ദൈർഘ്യമേറിയ പാതകൾ സ്വീകരിക്കാൻ അമേരിക്കൻ കപ്പലുകൾ നിർബന്ധിതരാവുകയും ചെയ്യും. നിലവിൽ പല അമേരിക്കൻ ഷിപ്പിങ് കമ്പനികൾക്കും ഇൻഷുറൻസ് തുകയായി ഏകദേശം 50 മില്യൺ ഡോളർ ചെലവ് വരുന്നുണ്ട്. ഇത് വലിയ വെല്ലുവിളിയാണ് അവർക്ക് മുന്നിൽ സൃഷ്ടിക്കുന്നതെന്നും അബ്ദുൽ മാലിക് അൽ ഹൂതി വ്യക്തമാക്കി.

യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ഗസ്സയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ തുടരുകയാണ്. ഇത് ഫലസ്തീൻ പോരാളികളുടെ യോജിപ്പിന്റെയും അവരുടെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെയും വ്യക്തമായ തെളിവാണ്. വലിയ നാശനഷ്ടമാണ് ഇസ്രായേലിൽ സംഭവിച്ചത്. നിരവധി പേരുടെ ജീവൻ നഷ്ടമായി. ഇത് ഇസ്രായേലിന്റെയും അവരുടെ പങ്കാളിയായ അമേരിക്കയുടെയും പരാജയമാണ്. സയണിസ്റ്റ് കുടിയേറ്റക്കാരിൽ പകുതി പേരും ഇസ്രായേൽ വിട്ടുപോകാൻ ചിന്തിക്കുകയാണ്. അവരിൽ അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. തങ്ങൾ വെറും അധിനിവേശക്കാരും ഭൂമി തട്ടിയെടുക്കുന്നവരുമാണെന്ന ചിന്ത അവരിൽ വളരുകയാണെന്നും അബ്ദുൽ മാലിക് അൽ ഹൂതി കൂട്ടിച്ചേർത്തു.

ലെബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ പ്രവർത്തനത്തെയും അദ്ദേഹം പ്രകീർത്തിച്ചു. ഹിസ്ബുല്ല കൃത്യവും ലക്ഷ്യബോധത്തോടെയും ഇസ്രാ​യേലെന്ന ശത്രുവിൻമേൽ സമ്മർദം ചെലുത്തുകയാണ്. ഹിസ്ബുല്ലയെ എങ്ങനെ നേരിടണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇസ്രായേൽ. വടക്കൻ അധിനിവേശ ഇസ്രായേലിൽ ലക്ഷക്കണക്കിന് പേർ താമസിക്കാൻ ഭയപ്പെടുന്നു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ മഹത്തായ പ്രവർത്തനങ്ങളെ തടയാൻ ഇസ്രായേലിന് സാധിക്കുന്നില്ല.

ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും ലോകമെമ്പാടും വർധിക്കുകയാണ്. അമേരിക്കയിൽ പ്രതിഷേധവുമായി തെരുവിലറങ്ങുന്നവരെ അതിതീവ്രമായിട്ടാണ് സർക്കാർ നേരിടുന്നത്. അമേരിക്കൻ സർവകലാശാലകളിലെ പ്രതിഷേധങ്ങളോടുള്ള സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ നിയമങ്ങളും അവിടെ ലംഘിക്കപ്പെടുന്നു. അമേരിക്ക അവരുടെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് ഏറെ പുകഴ്ത്തുന്നവരാണ്. എന്നാൽ, ഇപ്പോൾ അവർ നിയമങ്ങളെയോ ഭരണഘടനയെയോ മാനിക്കുന്നില്ല. ഗസ്സയിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കകത്ത് നിന്ന് ഉയരുന്ന ശബ്ദങ്ങൾ സഹിഷ്ണുതയോടെ കേൾക്കാൻ വാഷിങ്ടണിന് സാധിക്കുന്നില്ലെന്നും അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News