വംശഹത്യകേസ്; അന്താരാഷ്ട്ര കോടതിനടപടികൾ ലൈവായി കാണാം

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്കയാണ് കേസ് കൊടുത്തിരിക്കുന്നത്

Update: 2024-01-11 08:53 GMT

ഹേഗ്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക കൊടുത്ത കേസിലെ വാദം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഹേഗിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് വാദം തുടങ്ങുന്നത്. (ഇന്ത്യൻ സമയം ഉച്ചക്ക് 2.30 )  https://webtv.un.org/en/asset/k11/k11gf661b3  എന്ന യു.എൻ വെബ്സൈറ്റ് ലിങ്ക് വഴി നടപടികൾ ലൈവായി കാണാം. പ്രാദേശിക സമയം ഒരു മണിവരെയാണ് ഇന്ന് വാദം നടക്കുക. തുടർന്ന് നാളെയും വാദം തുടരും. 

Full View

ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ വിദഗ്ധൻ ജോൺ ഡുഗാർഡാണ് ദക്ഷിണാഫ്രിക്കൻ നിയമ സംഘത്തെ നയിക്കുന്നത്. ബ്രിട്ടീഷ് അഭിഭാഷകൻ മാൽക്കം ഷായാണ് ഇസ്രായേൽ സംഘത്തെ നയിക്കുന്നത് വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയുടെയും വെള്ളിയാഴ്ച ഇസ്രായേലിന്റെയും വാദം നടക്കും.

Advertising
Advertising

ഡിസംബർ 29 നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഇസ്രായേലിനെതിരെ കേസ് കൊടുത്തത്. ഇസ്രാ​ലേൽ ഗസ്സയിൽ നടത്തിയ കൂട്ടക്കുരുതിയുടെ നേർചിത്രങ്ങളാണ് ദക്ഷിണാഫ്രിക്ക ​ലോക കോടതിയിൽ നൽകിയ 84 പേജുള്ള പരാതിയിലുള്ളത്. 1948 ലെ വംശഹത്യ കൺവെൻഷൻ ഉടമ്പടികൾ ഇസ്രായേൽ ലംഘിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കുരുതിയാണ്. ഫലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുകയാണ്. ഗസ്സയിലെ ഫലസ്തീനികളെ ​കൊന്നാടുക്കുകയെന്ന ലക്ഷ്യത്തോടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ നടത്തുന്നത് തുടങ്ങിയ കാര്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ പറയുന്നത്. ക്രൂരമായി പീഡനത്തിനിരയാകുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനുള്ള താൽക്കാലിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ദക്ഷിണാഫ്രിക്ക പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ദക്ഷിണാഫ്രിക്കയിലെ മുതിർന്ന നിയമജ്ഞർ തയാറാക്കിയ പരാതിയിൽ ഇസ്രായേൽ വംശഹത്യക്കെതിരായ ആഗോള ഉടമ്പടി ഇസ്രായേൽ ലംഘിച്ചെന്ന് സമർത്ഥിക്കുന്ന നിരവധി തെളിവുകളും നിരത്തിയിട്ടുണ്ട്. കൂട്ടക്കുരുതി ആരംഭിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം, വെള്ളം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയവയുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുന്നതിന്റെ തെളിവാണെന്നാണ് ദക്ഷിണാഫ്രിക്ക സമർത്ഥിക്കുന്നത്. ഇസ്രാ​യേലി ഭരണകൂടം നടത്തിയ വിദ്വേഷ പ്രസ്താവനകളെല്ലാം വംശഹത്യ ആരോപണങ്ങൾ ബലപ്പെടുത്താൻ ദക്ഷണാഫ്രിക്ക തെളിവായി അവതരിപ്പിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇസ്രായേൽ വാദിക്കുന്ന​ത്. വംശഹത്യകേസ് തള്ളാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് ആതിഥേയ രാജ്യങ്ങളിൽ സമ്മർദ്ദം ചെലു​ത്താൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. അതെ സമയം തുർക്കി, ജോർദാൻ, മലേഷ്യ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കക്ക് പിന്തുണ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ചിലി ഫയൽചെയ്ത മറ്റൊരു കേസിൽ വിവിധ ഇസ്രായേലി നേതാക്കൾക്കെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചതും തിരിച്ചടിയായിരിക്കുകയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News