ഈ ഷൂസുകൾ ഗസ്സയിൽ കൊല്ലപ്പെട്ട 13,000 കുഞ്ഞുങ്ങളുടെ ഓർമകളാണ് -വീഡിയോ

നെതർലാൻഡിലെ തെരുവിലാണ് പതിനായിരക്കണക്കിന് ഷൂസുകൾ നിരത്തി​വെച്ചത്

Update: 2024-03-19 16:24 GMT
Advertising

ഗസ്സയിൽ കഴിഞ്ഞ ആറ് മാസത്തനിടെ ഇസ്രായേലിന്റെ നരനായാട്ടിനിടെ കൊല്ലപ്പെട്ട 13,000ത്തിലധികം കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് നെതർലാൻഡിലെ ഉട്രെക്റ്റ് നഗരം. ഇവിടത്തെ പൊതുസ്ക്വയറിൽ ആയിരക്കണക്കിന് ഷൂസുകൾ നിരത്തിയാണ് വ്യത്യസ്ത ചടങ്ങ് സംഘടിപ്പിച്ചത്.

പ്ലാന്റ് ആൻ ഒലീവ് ട്രീ ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ. ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ചശേഷമാണ് ഷൂസുകൾ നിരത്തിവെച്ചത്.

ഗസ്സ മുനമ്പിലെ ഫലസ്തീൻ കുട്ടികൾ ബോംബുകളും ഷെല്ലുകളും കൊണ്ട് മാത്രമല്ല, പട്ടിണിയും ദാഹവും കൊണ്ടും മരിക്കുകയാണെന്ന് സംഘാടകൾ വ്യക്തമാക്കി. പ്രദേശത്തേക്ക് ദുരിതാശ്വാസ സാമ​ഗ്രികൾ എത്തുന്നില്ല. ശരാശരി ഓരോ 10 മിനിറ്റിലും ഓരോ ഫലസ്തീൻ കുട്ടി മരിക്കുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലും ഇത്തരത്തിലുള്ള വ്യത്യസ്ത പരിപാടി സംഘടന നടത്തിയിരുന്നു. അന്ന് എട്ടായിരം ജോഡി ഷൂസുകളാണ് ഇത്തരത്തിൽ അണിനിരത്തിയത്. നെതർലാൻഡിലെ റോട്ടെർഡാമി​ലായിരുന്നു ചടങ്ങ്.

ഫലസ്തീനികളെ മനുഷ്യരായി കാണാനും അവരുടെ വേദനകളെ ലോകത്തിന് മുമ്പിലേക്ക് എത്തിക്കാനുമായിരുന്നു ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അന്ന് സംഘടാകർ വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ പേരും പ്രായവും വായിക്കുകയും ചെയ്തു.

ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേലിന്റെ ആക്രമണത്തിൽ കൂടുതലും കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളുമാണ്. വടക്കൻ ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ ഇരട്ടിയായതായി യുനിസെഫ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ആഴ്ചകളിൽ പോഷകഹാരക്കുറവും നിർജ്ജലീകരണവും മൂലം 23 കുട്ടികളാണ് മരിച്ചത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News