യുഎസിൽ നാടുകടത്തൽ ഭയന്ന് കഴിയുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാർ
കുടിയേറ്റ നിയമത്തിൽ വന്ന മാറ്റം യുഎസിലെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കിയത്.
ന്യൂഡൽഹി: യുഎസിൽ നാടുകടത്തൽ ഭയന്ന് കഴിയുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാർ. പ്രായപൂർത്തിയാകുന്നതിന് മുമ്പ് എച്ച്-4 വിസയിൽ യുഎസിൽ എത്തിയ ഇവർ 21 വയസ്സിലെത്തുമ്പോൾ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്. പുതിയ കുടിയേറ്റ നിയമപ്രകാരം രക്ഷിതാക്കളുടെ എച്ച്1-ബി വിസ പ്രകാരം മക്കൾക്ക് പൗരത്വം ലഭിക്കില്ല. യുഎസിലെ പ്രതിസന്ധി മറികടക്കാൻ കാനഡ, യുകെ അടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെ കുറിച്ചാണ് പ്രധാനമായും പുതിയ തലമുറ ആലോചിക്കുന്നത്. ഈ രാജ്യങ്ങളിൽ നിയമം കൂടുതൽ സുതാര്യമാണ്.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) അടുത്തിടെ 2026 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി വിസകൾക്കുള്ള രജിസ്‌ട്രേഷൻ കാലയളവ് പ്രഖ്യാപിച്ചിരുന്നു. മാർച്ച് ഏഴ് മുതൽ 24 വരെയാണ് പുതിയ വിസകൾ നേടുന്നതിനുള്ള കാലാവധി. കുടിയേറ്റേതര വിസയായ എച്ച്-1ബി വിസ, സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, 2023 മാർച്ച് വരെ, ഏകദേശം 1.34 ലക്ഷം ഇന്ത്യൻ കുട്ടികൾ അവരുടെ കുടുംബങ്ങൾക്ക് ഗ്രീൻ കാർഡുകൾ ലഭിക്കുന്നതിന് മുമ്പ് ആശ്രിത വിസ പദവിയിൽ നിന്ന് പുറത്തുപോകും. യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിലെ കാലതാമസം കാരണം സ്ഥിര താമസത്തിനായി പലരും നീണ്ട കാത്തിരിപ്പ് നേരിടേണ്ടിവരും, ചില അപേക്ഷകൾക്ക് 12 മുതൽ 100 വർഷം വരെ എടുക്കുമെന്നാണ് സൂചന.
ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡിഎസിഎ) പ്രോഗ്രാമിന് കീഴിലുള്ള പുതിയ അപേക്ഷകരുടെ വർക്ക് പെർമിറ്റുകൾ തടഞ്ഞുകൊണ്ട് ടെക്‌സസ് കോടതിയിൽ നിന്നുള്ള സമീപകാല വിധി സ്ഥിതി കാര്യങ്ങൾ കൂടുതൽ വഷളാക്കി. 21 വയസ്സ് തികഞ്ഞതിന് ശേഷം ആശ്രിതത്വം നഷ്ടപ്പെടുന്നവർ ഉൾപ്പെടെ, രേഖകളില്ലാത്ത യുവാക്കൾക്ക് നാടുകടത്തലിൽ നിന്ന് താൽക്കാലികവും പുതുക്കാവുന്നതുമായ രണ്ട് വർഷത്തെ സംരക്ഷണം ഡിഎസിഎ നൽകുന്നുണ്ട്. ഇത് ബാധകമല്ലാത്ത നിരവധി ഇന്ത്യൻ യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.