'എല്ലാവരും തെഹ്‌റാൻ വിടണം'; നെതന്യാഹുവിന് പിന്നാലെ മുന്നറിയിപ്പുമായി ട്രംപും
യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി
ന്യൂയോര്‍ക്ക്: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ തെഹ്‌റാനില്‍നിന്ന് എല്ലാവരും ഒഴിയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും.
തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സമാന ആവശ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹവും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇറാന്‍ സ്റ്റേറ്റ് ടിവിക്ക് നേരെ ആക്രമണം നടന്നത്.
എല്ലാവരും എത്രയുംപെട്ടെന്ന് തെഹ്‌റാനില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. വടക്കുകിഴക്കന്‍ തെഹ്‌റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ നേരത്തേ നിര്‍ദേശിച്ചിരുന്നത്.
അതിനിടെ, കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ രാത്രിയുടനീളമുണ്ടായ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 40ലധികം പേർ കൊല്ലപ്പെട്ടു. ഇറാന്റെ മിസൈൽ സംവിധാനങ്ങൾ ഭൂരിഭാഗവും തകർത്തെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. തിരിച്ചടിയെന്നാണം തെൽ അവീവിലും ഹൈഫയിലും ഇറാൻ മിസൈലാക്രമണം നടത്തി.
ഇതിനിടെ യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി. തെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിയണമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇങ്ങനെയൊരു ആശങ്ക ശക്തിപ്പെട്ടത്. ഇറാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്നും ട്രംപ് പറയുന്നുണ്ട്. അതേസമയം യുദ്ധം വ്യാപിക്കാതിരിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയെ വധിക്കണമെന്നാണ് നെതന്യാഹു പറയുന്നത്. അതോടെ യുദ്ധം തീരുമെന്നും അദ്ദേഹം പറയുന്നു.