'അമേരിക്കയുടെ നടപടി ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി';ഇറാനിലെ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍ സെക്രട്ടറി ജനറല്‍
മിഡിൽ ഈസ്റ്റിലെ സംഘർഷം നിയന്ത്രണാതീതമാകുമെന്നും ആന്‍റോണിയോ ഗുട്ടറസ്
ജനീവ: ഇറാനെതിരായ യുഎസ് ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറെസ്.സംഘർഷം വ്യാപിക്കുന്നത് ആശങ്കാജനകമെന്നും സ്ഥിതി ആപത്കരമെന്നും ഗുട്ടറെസ് അറിയിച്ചു. 'ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലനാണ്.അമേരിക്കയുടെ നടപടി അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്..'- ആന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സംഘർഷം നിയന്ത്രണാതീതമാകുമെന്നും ലോക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന രീതിയിൽ മഹാദുരന്തത്തിലേക്ക് ഈ സംഘർഷം മാറുമെന്നും അദ്ദേഹം പറഞ്ഞു. അത് സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ യുഎൻചാർട്ടറും മറ്റ് അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അംഗരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു.കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഇരുകൂട്ടരും ഒഴിവാക്കണം. സൈനിക നടപടിയിലൂടെയല്ല,നയതന്ത്രത്തിലൂടെയാണ് പരിഹാരമുണ്ടാക്കേണ്ടത്.സമാധാനം വീണ്ടെടുക്കാനുള്ള ഏകമാര്‍ഗം അതാണെന്നും അതാണെന്നും ഗുട്ടെറസ് പറഞ്ഞു.
അതേസമയം, അമേരിക്കൻ കോൺഗ്രസിന്റെ അനുമതി തേടാതെയുള്ള ട്രംപിന്റെ നിലപാടിൽ വലിയ എതിർപ്പാണ് നേരിടേണ്ടി വരുന്നത്.നിയമനിർമ്മാതാക്കളുടെ അംഗീകാരമില്ലാതെ ഇറാനിൽ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിട്ടത് യുഎസ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ഫലസ്തീൻ-അമേരിക്കൻ കോൺഗ്രസ് അംഗമായ റാഷിദ ത്ലൈബ് പറഞ്ഞു.
"അമേരിക്കൻ ജനത മറ്റൊരു യുദ്ധം ആഗ്രഹിക്കുന്നില്ല. അമേരിക്കൻ ജനതയെ ശ്രദ്ധിക്കുന്നതിനുപകരം, ഇറാഖിനെക്കുറിച്ചും ഇറാനെക്കുറിച്ച് കള്ളം പറയുകയും ചെയ്യുന്ന യുദ്ധക്കുറ്റവാളി നെതന്യാഹുവിനെയാണ് ട്രംപ് ശ്രദ്ധിക്കുന്നത്. ഈ ഭരണഘടനാവിരുദ്ധമായ യുദ്ധനടപടി അവസാനിപ്പിക്കാനും ഉടൻ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.