Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാൻ ഇനി യുഎസ് പ്രസിഡന്റിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് യുഎസിനെ തടയാനായില്ലെന്നും ഈ ദിനം ലോകം യുഎസിന്റെ ശക്തി വീണ്ടും മനസിലാക്കിയെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങൾ പൂർണമായും തകർക്കാൻ ഓപ്പറേഷന് സാധിച്ചതായി പെന്റഗൺ വ്യക്തമാക്കി. 3,000 പൗണ്ട് ഭാരമുള്ള ബോംബുകളും 75 പ്രിസിഷൻ ഗൈഡഡ് മിസൈലുകളും ആക്രമണത്തിൽ ഉപയോഗിച്ചു. ജനങ്ങളോ ഇറാന്റെ സൈന്യമോ ലക്ഷ്യമായിരുന്നില്ലെന്നും ഇത് ഏറ്റവും സങ്കീർണമായ ഒരു സൈനിക ഓപ്പറേഷനായിരുന്നുവെന്നും പെന്റഗൺ വക്താവ് അറിയിച്ചു.
പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കുന്നുവെന്നും മേഖലയിലെ യുഎസ് സൈന്യത്തിന്റെ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. ആക്രമണത്തിന്റെ നാശനഷ്ടം പൂർണമായി വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് സംയുക്ത സൈനിക മേധാവി അറിയിച്ചു. 'ഇറാന് ഇപ്പോഴും ചർച്ചയ്ക്ക് വരാൻ അവസരമുണ്ട്. ആക്രമണത്തിന്റെ വ്യാപ്തി ബോധപൂർവം പരിമിതപ്പെടുത്തിയതാണ്.' ഹെഗ്സെത്ത് പറഞ്ഞു.