നാലു വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
കൊലപാതകക്കുറ്റം ചുമത്തിയാണ് മോണിക്ക ഫിഗുറോവയെ കസ്റ്റഡിയിലെടുത്തതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു
ടെക്സാസ്: സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് നാലു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. യു.എസിലെ ടെക്സാസിലാണ് സംഭവം. കൊലപാതകക്കുറ്റം ചുമത്തിയാണ് മോണിക്ക ഫിഗുറോവയെ കസ്റ്റഡിയിലെടുത്തതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ടെക്സാസിലെ കുടുംബ വീട്ടില്‍ വച്ച് യുവതിയുടെ അമ്മ നോക്കിനില്‍ക്കെയാണ് 42കാരി സ്വന്തം മകനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയത്. മോണിക്ക മകനെ ഉപദ്രവിക്കുമെന്ന സംശയത്തിൽ യുവതിയുടെ അമ്മ മേരി ജോൺസണാണ് പൊലീസിനെ വിവരം അറിയിച്ചത്.പൊലീസ് എത്തിയപ്പോൾ, ഗ്രെയ്‌സൺ ഹർട്ട് എന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് മോണിക്ക ഫിഗുറോവ മേരി ജോൺസണെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വീട്ടില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. മേരി തിരികെ വീട്ടിലെത്തിയപ്പോള്‍ കുട്ടി മരിച്ച വിവരം അറിയുകയും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. മോണിക്ക ഫിഗുറോവയെ ചോദ്യം ചെയ്തപ്പോള്‍ മകനെ കൊന്നതായി സമ്മതിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.