ചിപ്സ് പ്രേമികൾ ജാഗ്രതൈ, മരണം വരെ സംഭവിച്ചേക്കാം; പ്രമുഖ ബ്രാൻഡിന്റെ പൊട്ടറ്റോ ചിപ്സ് നിരോധിച്ച് എഫ് ഡി എ!

ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ലിസ്റ്റിലാണ് ഈ ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്

Update: 2026-07-03 11:29 GMT

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് പൊട്ടറ്റോ ചിപ്സ്. എന്നാൽ നമ്മൾ വാങ്ങി കഴിക്കുന്ന ചിപ്സ് പാക്കറ്റുകൾ ജീവന് തന്നെ ഭീഷണിയായാലോ? പ്രമുഖ അമേരിക്കൻ സ്നാക്ക് ബ്രാൻഡായ 'Utz Quality Foods'-ന്റെ ചില പ്രത്യേക ചിപ്സ് പാക്കറ്റുകൾ കഴിക്കുന്നത് വഴി മരണം വരെ സംഭവിച്ചേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ഭക്ഷ്യ സുരക്ഷാ ഏജൻസിയായ എഫ്.ഡി.എ (FDA). ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ലിസ്റ്റിലാണ് ഈ ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്താണ് ഈ ചിപ്സുകൾക്ക് സംഭവിച്ചതെന്നും ഏതൊക്കെ പാക്കറ്റുകളാണ് നിരോധിച്ചതെന്നും വിശദമായി അറിയാം.

Advertising
Advertising

ചിപ്സുകൾ നിർമിക്കാൻ ഉപയോ​ഗിച്ച മസാലക്കൂട്ടിലെ പാൽപ്പൊടിയിൽ സാൽമൊണല്ല എന്ന അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായേക്കാം എന്ന സംശയത്തെത്തുടർന്നാണ് നടപടി. എഫ്.ഡി.എ ക്ലാസ് 1 (ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളത്) വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിപ്സ് കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാമെന്നാണ് എഫ്.ഡി.എയുടെ മുന്നറിയിപ്പ്. Zapp's, Dirty എന്നീ രണ്ട് ബ്രാൻഡുകളുടെ ചില പ്രത്യേക ചിപ്സുകളാണ് പിൻവലിച്ചിരിക്കുന്നത്.

കമ്പനി സ്വമേധയാ വിപണിയിൽ നിന്ന് ഇവ പിൻവലിക്കാൻ നേരത്തെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ എഫ്.ഡി.എ ക്ലാസ് 1‌‌ പട്ടികയിലുൾപ്പെടുത്തുകയായിരുന്നു. നിലവിൽ ഈ അണുബാധയുമായി ബന്ധപ്പെട്ട് ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും, മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി. ഈ വർഷം ആഗസ്റ്റ് 3 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള പാക്കറ്റുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. ഈ തീയതികളിലുള്ള ചിപ്സ് പാക്കറ്റുകൾ വാങ്ങിയിട്ടുള്ളവർ കഴിക്കരുതെന്നും ഉടനടി കളയണമെന്നും നിർദ്ദേശമുണ്ട്.

ഭക്ഷണത്തിലൂടെ പകരുന്ന ഒരു തരം ബാക്ടീരിയ അണുബാധയാണ് സാൽമൊണല്ല. കടുത്ത പനിവയറിളക്കം, ഓക്കാനവും ഛർദ്ദിയും, വയറുവേദന മുതലായവയ്ക്ക് സാൽമൊണല്ല കാരണമാകും. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഈ അണുബാധ ജീവന് തന്നെ ഭീഷണിയായേക്കാം.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News