അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവൻ ഖേരയുടെ വീട്ടിൽ പൊലീസ്
അസം പൊലീസിന്റെ പ്രത്യേക സംഘവും ഡൽഹി പൊലീസും സംയുക്തമായാണ് എത്തിയത്

ന്യൂ ഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയെ അറസ്റ്റ് ചെയ്യാൻ നീക്കം. ഡൽഹി നിസാമുദ്ദീനിലെ ഖേരയുടെ വസതിയിൽ അസം പൊലീസിന്റെ പ്രത്യേക സംഘവും ഡൽഹി പൊലീസും സംയുക്തമായാണ് എത്തിയത്. എന്നാൽ പൊലീസ് എത്തുന്ന സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
റിനികി ഭൂയാൻ ശർമക്ക് രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളുടേതടക്കം മൂന്ന് പാസ്‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ പവൻ ഖേര വ്യാജ രേഖകളാണ് പുറത്തുവിട്ടതെന്നും പാകിസ്താനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച രേഖകളാണ് ഇതിനായി ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. അസം തെരഞ്ഞെടുപ്പിൽ പാകിസ്താന്റെ ഇടപെടൽ ഉണ്ടെന്നതിന്റെ തെളിവാണ് ഖേരയുടെ ഈ നീക്കമെന്ന് ബിജെപി ആരോപിച്ചു.
അതേസമയം, താൻ ഒളിച്ചോടിയിട്ടില്ലെന്നും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പവൻ ഖേര പ്രതികരിച്ചു. നിലവിൽ ഹൈദരാബാദിലുള്ള അദ്ദേഹം നാളെ അസമിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഖേരയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചില സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതായും അസം പൊലീസ് അറിയിച്ചു.
Adjust Story Font
16

