ബഹ്റൈനിൽ കോവിഡ് വാക്സിന് അനുമതി
ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകുന്നത്.
ബഹ്റൈനിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകുന്നത്. ആരോഗ്യ മന്ത്രി ഫാഇഖ ബിത് സഈദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അനുമതി നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്സിൻ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇയും അറിയിച്ചിരുന്നു. കോവിഡ് -19 വാക്സിന്റെ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണം ബഹ്റൈനിൽ തുടരുകയാണ്. 7700 സന്നദ്ധ പ്രവർത്തകരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്.
നേരത്തെ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയത്. നിരവധി പ്രവാസികളും ട്രയലിൽ പങ്കെടുത്തിരുന്നു.