സുപ്രധാന നിയമനിർമാണം നടക്കാനുണ്ടെന്ന് ബിജെപി; എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ നിർദേശം

രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് സഭ ചേരുന്നത്

Update: 2021-02-13 02:24 GMT

ന്യൂഡൽഹി: വളരെ പ്രധാനപ്പെട്ട നിയമനിർമാണം നടക്കാനുള്ളത് കൊണ്ട് ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറപ്പെടുവിച്ചത്.

'രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കാൻ എല്ലാ ബിജെപി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു' - എന്നാണ് വിപ്പിൽ പറയുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് സഭ ചേരുന്നത്.

കാർഷിക നിയമങ്ങളിലും സാമ്പത്തിക നയങ്ങളിലും കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുന്ന വേളയിലാണ് ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുള്ളത്. ബജറ്റ് ചർച്ചയ്ക്കിടെ, സർക്കാർ സമ്പന്നർക്ക് മാത്രമുള്ള ബജറ്റാണ് അവതരിപ്പിച്ചത് എന്ന് മുൻധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. കർഷകർക്കും സൈനികർക്കും ഇടമില്ലാത്ത ബജറ്റ് എന്നാണ് ശശി തരൂർ കുറ്റപ്പെടുത്തിയിരുന്നത്.

Advertising
Advertising

ബജറ്റ് ചർച്ചകൾക്ക് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകും. സഭാ നടപടി ക്രമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. കർഷകർക്കു വേണ്ടി സഭയിൽ മൗനമാചരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിലാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകുന്നത്.

രാഹുലിന്റെ ആവശ്യപ്രകാരം കോൺഗ്രസ്, ടിഎംസി, ഡിഎംകെ അംഗങ്ങൾ കർഷക മരണത്തിൽ എണീറ്റു നിന്ന് രണ്ടു മിനിറ്റ് മൗനം ആചരിച്ചിരുന്നു. ബിജെപി എംപിമാരായ സഞ്ജയ് ജെയ്‌സ്വാൾ, രാകേഷ് സിങ്, പിപി ചൗധരി എന്നിവരാണ് രാഹുലിനെതിരെ നോട്ടീസ് നൽകിയിട്ടുള്ളത്.

Tags:    

Similar News