തിരുനെൽവേലി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുനെൽവേലിയിൽ വൻ ജനമുന്നേറ്റ റാലി നടത്തി ടിവികെ നേതാവ് വിജയ്. റിലീസിനൊരുങ്ങുന്ന തന്‍റെ പുതിയ ചിത്രം ജനനായകൻ, വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം റാലിയിൽ സംസാരിച്ചു. താൻ നേരിടുന്ന ഈ പ്രതിസന്ധികളെല്ലാം രാഷ്ട്രീയ എതിരാളികൾ ആസൂത്രണം ചെയ്തതാണെന്നായിരുന്നു താരത്തിന്‍റെ ആരോപണം.
തിരുനെൽവേലിയിൽ നടന്ന റാലിയിൽ തന്‍റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം വ്യക്തിപരമായ ആരോപണങ്ങളെയും വിജയ് നേരിട്ടു. തന്‍റെ പുതിയ സിനിമയായ 'ജനനായകന്' സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസങ്ങളും കുടുംബജീവിതത്തെക്കുറിച്ചുള്ള വാർത്തകളും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇവയെന്നും അദ്ദേഹം അണികളോട് വിശദീകരിച്ചു.
വിജയ് തിരുനെൽവേലിയിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. "അവർക്ക് ഒരു കാര്യം മാത്രമേ അറിയൂ, വിജയിനെ കുറ്റപ്പെടുത്തുക. കരൂർ സംഭവത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്തുകൊണ്ട് അതിലും വിജയിനെ പ്രതിക്കൂട്ടിലാക്കുന്നില്ല? ഇത്രയധികം കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടും ജനങ്ങൾ വിജയിനൊപ്പം നിൽക്കുന്നു. എന്തൊരു അത്ഭുതമാണിത്?" എന്ന് അദ്ദേഹം ചോദിച്ചു.
കരൂർ റാലിക്കിടെയുണ്ടായ ദുരന്തത്തെയും തന്‍റെ സിനിമ നേരിടുന്ന വെല്ലുവിളികളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ വിജയ് രൂക്ഷമായി പ്രതികരിച്ചു. "കരൂർ സംഭവത്തിന് ശേഷവും ജനങ്ങൾ എന്നോടൊപ്പം നിന്നപ്പോൾ, അവർ അടുത്തതായി എന്‍റെ അവസാന ചിത്രത്തെയും പാർട്ടിയെയും ലക്ഷ്യം വെച്ചു. 'ശരി, ഇനി നമുക്ക് എന്ത് ചെയ്യാം? ജനനായകൻ തടയാം' എന്ന് അവർ തീരുമാനിച്ചു. ഈ സിനിമ തടഞ്ഞത് ആരാണെന്ന് നിങ്ങൾക്കറിയാം. അത് പരാജയപ്പെട്ടപ്പോൾ എനിക്കായി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഞാൻ പുറത്തിറങ്ങി ജനങ്ങളെ കാണരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്" വിജയ് പറഞ്ഞു.
ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും തന്നെ തളർത്താൻ കഴിയാതെ വന്നപ്പോഴാണ് അവർ തന്‍റെ സ്വകാര്യ ജീവിതത്തെ ലക്ഷ്യം വെക്കാൻ തുടങ്ങിയതെന്ന് വിജയ് പറഞ്ഞു. "അതും ഫലിക്കാതെ വന്നപ്പോൾ, തെരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുൻപ് എനിക്ക് പ്രിയപ്പെട്ടവരെക്കുറിച്ച് അവർ അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഞാൻ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം, പക്ഷേ അതും ഫലിച്ചില്ല. എന്നെ എത്രയധികം പരീക്ഷിച്ചാലും വേദനിപ്പിച്ചാലും, ജനങ്ങളിൽ നിന്ന് എന്നെ വേർപെടുത്താൻ നിങ്ങൾക്ക് കഴിയില്ല," തന്‍റെ വിവാഹമോചന വാർത്തകളെ സൂചിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു.