നിക്ഷേപകരെ വിറപ്പിച്ച് 'ക്രിപ്‌റ്റോ വിൻ്റർ'; കൂട്ടത്തകര്‍ച്ച, ബിറ്റ്‌കോയിന്‍ വില കൂപ്പുകുത്തി
വിലയിടിയുന്നതോ നിശ്ചലമാകുന്നതോ ആയ നീണ്ട കാലയളവിനെയാണ് 'ക്രിപ്‌റ്റോ വിൻ്റർ' എന്ന് വിശേഷിപ്പിക്കുന്നത്
ഭാവിയിലേക്കുള്ള നിക്ഷേപമെന്ന് വാഴ്ത്തപ്പെട്ട ക്രിപ്‌റ്റോ വിപണിയില്‍ കൂട്ടത്തകര്‍ച്ചയുടെ കാലം. ജനപ്രിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ വില കൂപ്പുകുത്തി. വിപണിയില്‍ 'ക്രിപ്‌റ്റോ വിന്റര്‍' എന്നാണ് വന്‍ വിലയിടിവിന്റെ ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്.
68,013 യുഎസ് ഡോളറാണ് (61,63,669 രൂപ) നിലവില്‍ ബിറ്റ്‌കോയിന്റെ വില. വെള്ളിയാഴ്ച രാവിലെ 62,900 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ബിറ്റ്‌കോയിന്‍ 1,27,000 ഡോളര്‍ എന്ന സര്‍വകാല നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍, പിന്നീട് വന്‍ വിലയിടിവുണ്ടായി. ഡിസംബറില്‍ 90,000 ഡോളറിലേക്ക് വീണു. ജനുവരി അവസാനത്തോടെ നിര്‍ണായകമായ 80,000 ഡോളര്‍ എന്ന നിലവാരത്തിനും താഴെ പോയി. ഈ വര്‍ഷം ജനുവരി മുതല്‍ മാത്രം 22 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
ആഗോളതലത്തില്‍ ക്രിപ്‌റ്റോ ഇതര വിപണികളിലുണ്ടായ കടുത്ത വില്‍പ്പന സമ്മര്‍ദ്ദം ക്രിപ്‌റ്റോ വിപണിയെയും ബാധിച്ചെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെയും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ കനത്ത ഇടിവിന്റെയും ഭാഗമായി ക്രിപ്‌റ്റോകളിലും കനത്ത വില്‍പ്പനസമ്മര്‍ദമുണ്ടായി. ബിറ്റ്‌കോയിനുകള്‍ വാങ്ങിക്കൊണ്ടിരുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഇവ വിറ്റൊഴിക്കാന്‍ തുടങ്ങി. ഇന്‍സ്റ്റിറ്റിയൂഷണല്‍ സെല്ലിങ് ശക്തമായത് വിലയെ കൂപ്പുകുത്തിച്ചു. ഇതോടെ, ബില്യണ്‍ കണക്കിന് ഡോളറാണ് ക്രിപ്‌റ്റോ മാര്‍ക്കറ്റില്‍ നിന്ന് ആവിയായത്. പരമ്പരാഗത നിക്ഷേപകര്‍ താല്‍ക്കാലികമായെങ്കിലും വിപണിയില്‍ നിന്ന് പിന്മാറിയെന്നാണ് വിലയിരുത്തല്‍.
യുഎസ് സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇടിഎഫുകളില്‍ ജനുവരിയില്‍ മാത്രം 300 കോടി ഡോളറിന്റെ വിറ്റൊഴിവാക്കലാണ് നടന്നത്. നവംബറില്‍ ഇത് 700 കോടിയും ഡിസംബറില്‍ 200 കോടിയുമായിരുന്നു. വന്‍ തോതിലുള്ള ഈ വിറ്റൊഴിവാക്കലിനെയാണ് 'ക്രിപ്‌റ്റോ വിന്റര്‍' എന്ന് വിപണി വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. വില കുറയുന്നതോ, നിശ്ചലമാകുന്നതോ ആയ നീണ്ട കാലയളവാണിത്.
കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ ചാഞ്ചാട്ടവും ക്രിപ്റ്റോകറന്‍സികളുടെ വിലയെ ബാധിച്ചു. ഭൗമരാഷ്ട്രീയ അസ്ഥിരതയും യുഎസ് ഡോളറിന്റെ മൂല്യം ഉയരാനുള്ള സാധ്യതയും നിക്ഷേപകരെ സ്വര്‍ണവും വെള്ളിയും വിറ്റൊഴിവാക്കാന്‍ പ്രേരിപ്പിച്ചതായി വിദഗ്ധര്‍ പറയുന്നു. ഇത് പെട്ടെന്നുള്ള ഇടിവിന് കാരണമായി. രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയായ എഥേറിയം ഒരു മാസത്തിനിടെ 30 ശതമാനത്തോളമാണ് ഇടിഞ്ഞത്.