നേമം ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ തർക്കം; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. നേമം ഉൾപ്പെടെ തർക്കമുള്ള 10 മണ്ഡലങ്ങളിൽ സമവായത്തിലെത്താനുള്ള ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി തീരുമാനത്തിലെത്തും.
തർക്കങ്ങൾ പൂർണമായും പരിഹരിക്കാതെയായിരുന്നു സ്ക്രീനിംഗ് കമ്മറ്റിക്ക് ശേഷം സ്ഥാനാർത്ഥിപ്പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിച്ചത്. 81 സീറ്റുകളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായതായും ബാക്കി 10 സീറ്റുകളിൽ ചർച്ചകൾ തുടരുമെന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കളുടെ പ്രതികരണം.
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കൊല്ലം, കൽപ്പറ്റ, നിലമ്പൂർ ഉൾപ്പെടെയുള്ള സീറ്റുകളിലാണ് തർക്കം. നേമത്ത് ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരുകൾ സ്ക്രീനിംഗ് കമ്മറ്റി നിർദേശിച്ചതായാണ് വിവരം. അതിനാല്‍ ഡല്‍ഹിയില്‍ തുടരുന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി തീരുമാനത്തിലെത്തും.
ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങി. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കാനുള്ള സാധ്യത ഹൈക്കമാൻഡ് വൃത്തങ്ങൾ തള്ളുന്നില്ല. 10 മണ്ഡലങ്ങളിലെ തീരുമാനം വരുമ്പോള്‍ ധാരണയിലെത്തിയ 81 ൽ ചില മണ്ഡലങ്ങളിലും മാറ്റങ്ങൾ വന്നേക്കാം.