ഇന്നലെ വരെ 'ഉറപ്പാണ് എല്‍.ഡി.എഫ്'; ഇന്ന് 'പുതിയ കേരളം മോദിക്കൊപ്പം'; സി.പി.എം നേതാവ് പാര്‍ട്ടി മാറിയത് എട്ട് ദിവസത്തിനുള്ളില്‍
തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻ്റും സി.പി.എം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് ആണ് പാര്‍ട്ടി മാറി എന്‍.ഡി.എയിലെത്തിയത്
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന് പിന്തുണ അറിയിച്ച സി.പി.എം നേതാവ് എട്ട് ദിവസത്തിനുള്ളില്‍ മലക്കം മറിഞ്ഞ് എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസില്‍. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻ്റും സി.പി.എം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് ആണ് പാര്‍ട്ടി മാറി എന്‍.ഡി.എയിലെത്തിയത്. അവസാനമായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളെല്ലാം തന്നെ സി.പി.എമ്മുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ്.
ബാല്യകാലത്തിലെ ദുരിതപൂർണ്ണമായ ജീവിതം തൊട്ട് പഞ്ചായത്ത് പ്രസിഡൻ്റ് വരെയുള്ള അനുഭവങ്ങള്‍ 'ജ്യോതിസ്@50' എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കുന്ന കാര്യവും ഫേസ്ബുക്കില്‍ തോമസ് ഐസക്കിന്‍റെയും ജി. സുധാകരന്‍റെയും ഫോട്ടോയോട് കൂടി തന്നെ അഡ്വ. പി.എസ് ജ്യോതിസ് പങ്കുവെച്ചിട്ടുണ്ട്. അരൂർ മണ്ഡലത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജ്യോതിസ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായതെന്നാണ് വിവരം.
വർക്കലയിൽ അജി എസ്.ആർ.എം ആണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി. കുണ്ടറയിൽ വനജ വിദ്യാധരനും റാന്നിയിൽ കെ. പത്മകുമാറും മത്സരിക്കും. അരൂരിൽ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാർത്ഥികൾ. അതേസമയം ബി.ഡി.ജെ.എസിന്‍റെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തുഷാർവെളളാപ്പളളിയില്ല. കൊടുങ്ങല്ലൂർ കുട്ടനാട് ഉൾപ്പെടെയുളള സീറ്റുകളിലെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും.