സ്റ്റാർക്ക് കൊടുങ്കാറ്റ്.. നിലംപൊത്തി ടീം ഇന്ത്യ

നാല് വിക്കറ്റുമായി സ്റ്റാര്‍ക്ക് തീതുപ്പിയപ്പോള്‍ പത്ത് ഓവറില്‍ അഞ്ചിന് 51 എന്ന നിലയില്‍ വന്‍ദുരന്തം മുന്നില്‍കാണുകയാണ് ഇന്ത്യ

Update: 2023-03-19 10:10 GMT
Editor : Shaheer | By : Web Desk
Advertising

വിശാഖപട്ടണം: മിച്ചല്‍ സ്റ്റാർക്കിന്റെ തീതുപ്പും പന്തിനു മുന്നിൽ പകച്ച് ഇന്ത്യൻ മുൻനിര. വിശാഖപട്ടണം വൈ.എസ്.ആർ സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. പത്ത് ഓവർ പിന്നിടുമ്പോൾ അഞ്ചിന് 51 എന്ന നിലയില്‍ വന്‍ദുരന്തം മുന്നില്‍കാണുകയാണ് ഇന്ത്യ.

ശുഭ്മൻ ഗിൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിങ്ങനെ നാല് കരുത്തന്മാരെയാണ് മിച്ചൽ സ്റ്റാർക്ക് കൂടാരം കയറ്റിയത്. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രണ്ണൊന്നും കണ്ടെത്താനാകാതെ ഗില്ലാണ് ആദ്യം മടങ്ങിയത്. പോയിന്റിൽ മാർനസ് ലബുഷൈൻ പിടിച്ചാണ് ഗിൽ പുറത്തായത്.

ആദ്യ കളിയിൽ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ നായകൻ രോഹിതിന്റേതായിരുന്നു അടുത്ത ഊഴം. മികച്ച ടച്ചിലുണ്ടായിരുന്ന നായകനും സ്റ്റാർക്കിനുമുൻപിൽ ലക്ഷ്യം പിഴച്ചു. ഒന്നാം സ്ലിപ്പിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പിടിച്ചാണ് രോഹിത്(13) മടങ്ങിയത്. ഇതേ ഓവറിലെ തൊട്ടടുത്ത പന്തിൽ സൂര്യയെയും സ്റ്റാർക്ക് പിടികൂടി. വിക്കറ്റിനുമുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായാണ് താരം തിരിച്ചുനടന്നത്. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് സൂര്യ ഗോൾഡൻ ഡക്കായി പുറത്താകുന്നത്.

ആദ്യ ഏകദിനത്തിൽ അർധസെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ കെ.എൽ രാഹുലിന് ഇത്തവണ പ്രകടനം ആവർത്തിക്കാനായില്ല. സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി രാഹുൽ മടങ്ങുമ്പോൾ വെറും ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഹർദിക് പാണ്ഡ്യ(ഒന്ന്) ഷോൺ അബോട്ടും പുറത്താക്കി. അബോട്ടിന്റെ ലെങ്ത് ബാളിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ കിക്കിടിലൻ ക്യാച്ചിലാണ് പാണ്ഡ്യ കൂടാരം കയറിയത്.

മത്സരത്തിൽ ടോസ് ലഭിച്ച സ്മിത്ത് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജ(പൂജ്യം)യുമാണ് ക്രീസിലുള്ളത്. വലിയൊരു തകർച്ചയിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യയ്ക്ക് മികച്ചൊരു കൂട്ടുകെട്ട് അനിവാര്യമാണ്.

Summary: India vs Australia, 2nd ODI Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News