രണ്ട് വിക്കറ്റ് ബാക്കിനില്‍ക്കെ കേരളത്തിന് 306 റണ്‍സ് ലീഡ്; ശ്രീശാന്ത് നാളെ ബാറ്റിങിനിറങ്ങും

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെന്ന നിലയിലാണ്.

Update: 2022-02-18 11:57 GMT
Advertising

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ മേഘാലയക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് ലീഡ് 300 കടന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളത്തിന് 306 റണ്‍സിന്‍റെ ലീഡായി. രണ്ട് വിക്കറ്റ് കൂടി ബാക്കിയുണ്ട്. 76 റണ്‍സോടെ വത്സല്‍ ക്രീസിലുണ്ട്. നാളെ കേരളത്തിനായി ഒന്‍പതാം വിക്കറ്റില്‍ ശ്രീശാന്താകും ക്രീസിലെത്തുക.

ഇന്നലെ 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ കൂടി ഇന്ന് സെഞ്ച്വറി തികച്ചതോടെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. 147 റൺസെടുത്ത രാഹുൽ പുരാത്തിയും 56 റൺസ് നേടിയ സച്ചിൻ ബേബിയുമാണ് രണ്ടാം ദിനം കേരളത്തിന്‍റെ ഇന്നിങ്സിനെ നയിച്ചത്. 205/2 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇന്നലെ 91 റൺസിൽ ബാറ്റിംഗ് നിർത്തിയ രാഹുൽ രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ സെഞ്ച്വറി തികച്ചു. ജലജ്‌ സക്സേനയുടെ വിക്കറ്റ് വീണതിന് ശേഷമെത്തിയ നായകൻ സച്ചിൻ ബേബി കൂടി ഫോമിലെത്തിയതോടെ കേരളത്തിന്‍റെ സ്കോർ കാര്‍ഡ് കുതിച്ചു. മികച്ച ഫോമില്‍ ബാറ്റ് വീശിയ രാഹുലും സച്ചിനും ചേര്‍ന്ന് അനായാസം റൺസ് കണ്ടെത്താൻ തുടങ്ങിയതോടെ കേരളത്തിന്‍റെ സ്കോർ മുന്നോട്ട് കുതിച്ചു. എന്നാല്‍ സെഞ്ച്വറി പാർട്ണർഷിപ്പിന് തൊട്ടരികെ വെച്ച് സച്ചിന്‍ ബേബി വീണു. മുഹമ്മദ് നഫീസാണ് കേരള ക്യാപ്റ്റനെ മടക്കിയത്.അധികം വൈകാതെ രാഹുലും പുറത്തായി. ആര്യന്‍റെ പന്തില്‍ ആകാശിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. 239 പന്തില്‍ 17 ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെ 147 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

സച്ചിന്‍ ബേബിയുടെ വിക്കറ്റ് വീണതിന് പിന്നാലെ ക്രീസിലെത്തിയ വത്സലും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് വത്സലാണ് അവസാന സെഷനില്‍ കേരളത്തിന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. 147 പന്തില്‍ 76 റണ്‍സ് നേടി വത്സല്‍ പുറത്താകാതെ നില്‍ക്കുന്നുണ്ട ്ക്രീസില്‍. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെന്ന നിലയിലാണ്. നാളെ ഒന്‍പതാമനായി ശ്രീശാന്ത് ആകും ക്രീസിലെത്തു. വലിയ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് കേരളത്തിനായി ഈ സീസണില്‍ കളത്തിലിറങ്ങിയത്. കേരളത്തിന്‍റെ ഓപ്പണിങ് സ്പെല്‍ എറിഞ്ഞതും താരം തന്നെയാണ്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News