ധരംശാലയെ പൊതിഞ്ഞ് ഹിമാലയൻ കോട; കണ്ണുകാണാതെ ഗ്രൗണ്ടിൽ തപ്പിത്തടഞ്ഞ് താരങ്ങൾ

ലോകത്തെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് മൈതാനങ്ങളിലൊന്നായാണ് ഹിമാചൽപ്രദേശിലെ ധരംശാല സ്റ്റേഡിയത്തെ കണക്കാക്കുന്നത്

Update: 2023-10-22 15:51 GMT
Editor : Shaheer | By : Web Desk
Advertising

ധരംശാല: ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിനിടെ അപൂർവ കാഴ്ചയായി മഞ്ഞുവീഴ്ച. ലോകത്തെ തന്നെ അതിമനോഹര ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നായ ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് കനത്ത മൂടൽമഞ്ഞിൽ ഏറെനേരം കളി തടസപ്പെട്ടത്. ഓവർ വെട്ടിക്കുറക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ഡക്ക്‌വെർത്ത് ലൂയിസ് നിയമം ആശ്രയിക്കാതെ തന്നെ കളി പുനരാരംഭിക്കുകയും ചെയ്തു.

15-ാം ഓവറിൽ രണ്ടിന് 91 എന്ന നിലയിൽ ഇന്ത്യ ശക്തമായ നിലയിൽ നിൽക്കെയായിരുന്നു മൈതാനം മുഴുവൻ മഞ്ഞ് മൂടിക്കെട്ടിയത്. ഗ്രൗണ്ടും ഗാലറിയും ഒന്നാകെ പൊതിയുകയായിരുന്നു കോട. ആദ്യമൊക്കെ കൗതുകക്കാഴ്ചയായെങ്കിലും കളിയുടെ ഗതിയെ തന്നെ സ്വാധീനിക്കുന്ന തരത്തിലേക്കു മഞ്ഞിന്റെ രൂപം മാറി. താരങ്ങൾക്കു പരസ്പരം വ്യക്തമായി കാണാൻ കഴിയാത്ത തരത്തിൽ മഞ്ഞ് ഗ്രൗണ്ടിലേക്കും പടർന്നു. എന്നാൽ, പലപ്പോഴും ന്യൂസിലൻഡ് താരങ്ങളുടെ കൈയിലൊതുങ്ങാതെ പന്തുകൾ ബൗണ്ടറി കടന്നതോടെ അംപയർമാർ ഇടപെട്ടു.

തുടർന്ന് ഏതാനും സമയം കളിനിർത്തിവയ്ക്കുകയായിരുന്നു. 15 മിനിറ്റ് ഇടവേളയ്ക്കുശേഷം കളി സാധാരണ നിലയിൽ കളി പുനരാരംഭിക്കുകയായിരുന്നു. മഞ്ഞ് നീങ്ങിയ ശേഷമായിരുന്നു ഓവർ വെട്ടിച്ചുരുക്കാതെ കളി തുടർന്നത്. 15 ഡിഗ്രി സെൽഷ്യസ് ആണ് ധരംശാലയിലെ ഇപ്പോഴത്തെ താപനിലയെന്ന് 'ക്രിക് ഇൻഫോ' റിപ്പോർട്ട് ചെയ്യുന്നു.

മത്സരം 30 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിലാണ്. 43 റൺസുമായി വിരാട് കോഹ്ലിയും 24 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയുടെയും(130) രച്ചിൻ രവീന്ദ്രയുടെ അർധസെഞ്ച്വറിയുടെയും(75) ബലത്തിൽ 274 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്‌ക്കെതിരെ ഉയർത്തിയത്.

Summary: IND vs NZ World Cup 2023: Play in Dharamshala was stopped for misty conditions in the stadium

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News