ആറുവയസുകാരിയെ കൊലപ്പെടുത്തിയത് മാങ്ങയുടെ പേരിൽ; ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ അറസ്റ്റിൽ
കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കസ്റ്റഡിയിലെടുത്ത കുട്ടികളെ റിമാൻഡ് ഹോമിലേക്ക് മാറ്റി
ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ അറസ്റ്റിൽ. ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപാതകമെന്നാണ് റിപ്പോർട്ടുകൾ. മരിച്ച കുട്ടി മാങ്ങ പറിക്കുന്നതിനിടയിൽ സഹോദരിമാർ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പ്രതികളുടെ പറമ്പിൽ നിന്ന് മാങ്ങപറിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കസ്റ്റഡിയിലെടുത്ത കുട്ടികളെ റിമാൻഡ് ഹോമിലേക്ക് മാറ്റിയതായി ചക്രധാർപൂർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള പ്രവീൺ കുമാർ പറഞ്ഞു.