ഇന്ത്യയിൽ ജനാധിപത്യം മരിച്ചുകഴിഞ്ഞു: രാഹുൽ
ചെന്നൈയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ
ന്യൂഡൽഹി: ഇന്ത്യയിലെ ജനാധിപത്യം മരിച്ചു കഴിഞ്ഞെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി. രാജ്യത്തിന്റെ വ്യവസ്ഥാപിത സന്തുലിതത്വത്തെ ആർഎസ്എസ് തകർത്തെന്നും രാഹുൽ കുറ്റപ്പെടുത്തി. ചെന്നൈയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
'ജനാധിപത്യം ഇന്ത്യയിൽ മരിച്ചു എന്ന് പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. ആർഎസ്എസ് എന്ന ഒരൊറ്റ സംഘടനയാണ് കാരണം. നമ്മുടെ വ്യവസ്ഥാപിത സ്ഥാപന സന്തുലിതത്വത്തെ ആർഎസ്എസ് തകർത്തു. രാജ്യദ്രോഹത്തെ ദുരുപയോഗിക്കുന്നത്, ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്, വകവരുത്തുന്നത് എല്ലാം ഇതിന്റെ പ്രകടനങ്ങളാണ്' - രാഹുൽ കുറ്റപ്പെടുത്തി.
ജഡ്ജിമാർ വിരമിച്ചു കഴിഞ്ഞ ശേഷം 'ലാഭകരമായ തസ്തികകൾ' സ്വീകരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഒരു രാഷ്ട്രീയപ്പാർട്ടിയെ പിന്തുണച്ചതിന്റെ പേരിലാണ് ജുഡീഷ്യറിയിൽ ഉന്നത പദവിയിൽ ഇരുന്നവർക്ക് ഈ തസ്തികകൾ ലഭിക്കുന്നത്. ഇത് വലിയ വെല്ലുവിളിയായി മാറി- രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിലേക്ക് ആരും കടന്നു കയറിയിട്ടില്ല എന്നായിരുന്നു ഇതു സംബന്ധിച്ച് മോദിയുടെ ആദ്യ പ്രതികരണം. പ്രധാനമന്ത്രി ചൈനയെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിത്. അവർക്കതറിയാം- രാഹുൽ കൂട്ടിച്ചേർത്തു.