സൗദിയിലെ സുപ്രധാന എണ്ണതുറമുഖത്തേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം
റാസ് തനൂറ തുറമുഖത്തെ എണ്ണ ടാങ്കുകളിലൊന്നിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു
സൗദി അരാംകോക്ക് കീഴിലെ സുപ്രധാന എണ്ണതുറമുഖത്തേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. റാസ് തനൂറ തുറമുഖത്തെ എണ്ണ ടാങ്കുകളിലൊന്നിന് നേരെ ഡ്രോൺ ആക്രമണം നടന്നതായാണ് ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചത്. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തിന് പിന്നാലെ എണ്ണ വില ബാരലിന് 70 ഡോളർ കടന്നു.
സൗദി അറേബ്യയുടെ ഭൂരിഭാഗം എണ്ണഖനനവും ചരക്കു നീക്കവും നടക്കുന്ന കിഴക്കൻ പ്രവിശ്യയിലാണ്ഇ ന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി യമനിലെ ഹൂതികളുടെ ഡ്രോണുകളെത്തിയത്. ഇവയിലൊന്ന് ആകാശത്ത് വച്ച് തകർത്തു. അവശിഷ്ടം ദഹ്‌റാനിലെ സൗദി അരാംക്കോയുടെ പാർപ്പിട കേന്ദ്രത്തിന് സമീപം പതിച്ചു. രണ്ടാമത്തേത് റാസ് തനൂറയിലെ എണ്ണകയറ്റുമതി തുറമുഖത്തേക്കായിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളിൽ ഒന്നാണിത്. കിഴക്കൻ പ്രവിശ്യയിൽ സൗദി അരാംകോയുടെ വിദേശികളായ ജീവനക്കാർ താമസിക്കുന്നതും ഈ മേഖലയിലാണ്. ഇവിടെ നടന്ന ആക്രമണത്തിലും കാര്യമായ നാശനഷ്ടങ്ങളില്ല. പരിശോധനയ്ക്ക് ശേഷം ആക്രമണത്തിന്‍റെ കടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. ആക്രമണങ്ങളെ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ആഗോള എണ്ണ വിതരണം തടസപ്പെടുത്തലും ആഗോള സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയുമാണ് അക്രമികളുടെ ലക്ഷ്യമെന്ന് തുർക്കി അൽ മാലിക്കി പറഞ്ഞു. സംഭവത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിക്കുകയാണ്. മാസങ്ങൾക്ക് ശേഷം അസംസ്കൃത ബ്രന്‍റ് ക്രൂഡ് ഓയിൽ വില 70 ഡോളർ കടന്നു.