തിരയൊഴിഞ്ഞത് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍

Update: 2018-05-19 09:07 GMT
തിരയൊഴിഞ്ഞത് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍

തമിഴും തെലുങ്കും മലയാളവും കന്നഡയുമെല്ലാം കടന്ന് 1979ല്‍ പുറത്തിറങ്ങിയ സൊല്‍വ സാവനിലൂടെ ബോളിവുഡിലും അരങ്ങേറി. 90കളില്‍ ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായിരുന്നു ശ്രീദേവി.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി മുന്നൂറോളം സിനിമകളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറെന്ന വിശേഷണത്തിന് ഉടമയാണ്. ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്തും ഫാഷന്‍ ലോകത്തും സജീവമായിരിക്കെയാണ് ശ്രീദേവിയുടെ അന്ത്യം.

തമിഴ്നാട്ടിലെ ശിവകാശിയില്‍ അഭിഭാഷകനായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായി 1963 ഓഗസ്റ്റ് 13നാണ് ജനനം. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ചലച്ചിത്രം അരങ്ങേറ്റം. പൂമ്പാറ്റയിലൂടെ മലയാളത്തിലും ബാലതാരമായെത്തിയ ശ്രീദേവിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

Advertising
Advertising

1976ൽ പതിമൂന്നാം വയസ്സിൽ കെ ബാലചന്ദർ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. പിന്നീടങ്ങോട്ട് തിരക്കേറിയ നായികയായി. പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, തുടങ്ങിയവ ശ്രീദേവിയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു. സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

തമിഴും തെലുങ്കും മലയാളവും കന്നഡയുമെല്ലാം കടന്ന് 1979ല്‍ പുറത്തിറങ്ങിയ സൊല്‍വ സാവനിലൂടെ ബോളിവുഡിലും അരങ്ങേറി. 83ല്‍ പുറത്തിറങ്ങിയ ഹിമ്മത് വാല ബോക്സ് ഓഫീസ് ഹിറ്റായതോടെ ബോളിവുഡിലെയും ശ്രീയായി. 90കളില്‍ ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായിരുന്നു ശ്രീദേവി.

ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്ത് നിന്ന് താല്‍കാലിക ഇടവേളയെടുത്ത ശ്രീദേവി 2012ല്‍ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ഉദ്ദേശിച്ച സീറോയാണ് അവസാന ചിത്രം. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍.

Tags:    

Similar News