പുരസ്കാരനേട്ടങ്ങള്‍ കൊയ്ത് പ്രദേശിക ചലച്ചിത്രങ്ങള്‍

Update: 2018-05-23 11:57 GMT
പുരസ്കാരനേട്ടങ്ങള്‍ കൊയ്ത് പ്രദേശിക ചലച്ചിത്രങ്ങള്‍

പ്രദേശിക ചലച്ചിത്രങ്ങളുടെ സുവര്‍ണകാലഘട്ടമാണിതെന്ന് ജൂറി ചെയര്‍മാന്‍

ദേശീയ ചലച്ചിത്ര പുരസ്കാരനേട്ടങ്ങള്‍ കൊയ്ത് പ്രദേശിക ചലച്ചിത്രങ്ങള്‍. മറാത്തി സിനിമയായ കാസവ് ആണ് മികച്ച സിനിമ. മികച്ച നടിക്കുള്ള പുരസ്കാരമടക്കം ഭൂരിഭാഗം അവാര്‍ഡുകളും പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ സ്വന്തമാക്കി. 6 പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

റസ്തം എന്ന ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ്കുമാര്‍ മികച്ച നടനായപ്പോള്‍ മിന്നാമിനുങ്ങിലൂടെ മലയാളി നടി സുരഭി മികച്ച നടിയായി. വെന്റിലേറ്റര്‍ എന്ന സിനിമയിലൂടെ രാജേഷ് മപുസ്ക്കര്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി.

Advertising
Advertising

മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയിലൂടെ ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ മികച്ച മലയാള സിനിമയായും മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചലച്ചിത്രം 24 ന്റെ ഛായാഗ്രഹണത്തിന് തിരുനാവുക്കരശ് ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പ്രത്യേക പുരസ്കാരം ലഭിച്ചത്. ബാലതാരത്തിനുള്ള അവാര്‍ഡ് 3 പേര്‍ പങ്കിട്ടെടുത്തപ്പോള്‍ കുഞ്ഞുദൈവം എന്ന മലയാള സിനിമയിലൂടെ ആദിഷ് പ്രവീണ്‍ അതില്‍ ഒരാളായി. പ്രദേശിക ചലച്ചിത്രങ്ങളുടെ സുവര്‍ണകാലഘട്ടമാണിതെന്ന് ജൂറി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

തെലുങ്ക് ചിത്രം സന്തതം ഭവതിയാണ് ജനപ്രിയചിത്രം. ദ ടൈഗര്‍ ഹു ക്രോസ്ഡ് ദ ലൈനാണ് മികച്ച പാരിസ്ഥിതിക ചിത്രം. സാമൂഹ്യപ്രതിബന്ധതയുള്ള സിനിമയായി പിങ്ക് തെരഞ്ഞടുക്കപ്പെട്ടപ്പോള്‍ ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തെരഞ്ഞെടുത്തു.

Tags:    

Similar News