‘അമ്മ’യില്‍ കലാപം; സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്ന് ജഗദീഷ്

ആക്രമിക്കപ്പെട്ട നടിക്ക് അവസരം നിഷേധിച്ചതിന് പുറമേ മാപ്പ് കൂടി പറയണമെന്ന് പറയുന്നത് ക്രൂരമാണെന്നും ജഗദീഷ് മീഡിയവണിനോട് പറഞ്ഞു.

Update: 2018-10-16 14:28 GMT

ഡബ്ല്യു.സി.സിയെ ചൊല്ലി അമ്മയില്‍ കലാപം. ഇന്നലെ സിദീഖും കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ അമ്മയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് തന്നെ രംഗത്തെത്തി. ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ജഗദീഷ് തുറന്നടിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് അവസരം നിഷേധിച്ചതിന് പുറമേ മാപ്പ് കൂടി പറയണമെന്ന് പറയുന്നത് ക്രൂരമാണെന്നും ജഗദീഷ് മീഡിയവണിനോട് പറഞ്ഞു.

സിദ്ദീഖിനും കെ.പി.എ.സി ലളിതക്കുമെതിരെ രൂക്ഷപരാമര്‍ശങ്ങളാണ് ജഗദീഷ് ഇന്ന് നടത്തിയത്. അമ്മ ചെയ്ത നല്ല കാര്യങ്ങളുടെ പ്രസക്തിയില്ലാതാക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനമെന്ന് ജഗദീഷ് കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ല.

കെ.പി.എ.സി ലളിതയെ കെണിയില്‍ കുടുക്കിയതാണോയെന്ന് സംശയിക്കുന്നു. സംഘടനയുടെ ഇനിയുള്ള തീരുമാനങ്ങള്‍ ധാര്‍മികതയില്‍ ഊന്നിയായിരിക്കുമെന്നും എന്ത് തിക്താനുഭവം നേരിട്ടാലും നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ജഗദീഷ് വ്യക്തമാക്കി.

Tags:    

Similar News