രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

വൈകുന്നേരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്

Update: 2019-12-13 02:48 GMT
Advertising

കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. അവസാന ദിനമായ ഇന്ന് 27 ചിത്രങ്ങളാണ് പ്രേക്ഷകരിലെത്തുന്നത്

എട്ട് രാപ്പകലുകള്‍ നീണ്ട ലോകസിനിമാ കാഴ്ചകള്‍ക്കാണ് തലസ്ഥാനം വേദിയായത്. 73 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തി. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. വൃത്താകൃതിയിലുള്ള ചതുരവും ജെല്ലിക്കെട്ടുമാണ് മലയാളത്തിന്റെ പ്രതീക്ഷകള്‍.

ഒമ്പത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്. സീസർ ഡയാസിന്റെ അവർ മദർ, ബലൂൺ,സെർബിയൻ ചിത്രം നോ വൺസ് ചൈൽഡ് എന്നിവയാണ് ഇതില്‍ പ്രധാനം.

വൈകുന്നേരം അഞ്ചരക്കാണ് സമാപനചടങ്ങുകള്‍. അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.ചടങ്ങില്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വിശിഷ്ടാതിഥിയുമാകും.. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.

Tags:    

Similar News