ദേവനെക്കൊണ്ട് അത് ചെയ്യിക്കുന്നത് അബദ്ധമാണ്, അതിനുള്ള എക്‌സ്പീരിയന്‍സ് അവനില്ലെന്ന് എം.ടി പറഞ്ഞു: ദേവന്‍

"മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയ കഥാപത്രമാണതെന്ന് എം.ടി പറഞ്ഞു"

Update: 2023-07-01 05:01 GMT
Editor : vishnu ps | By : Web Desk
Advertising

കൊച്ചി: മമ്മൂട്ടിയെ മനസില്‍ കണ്ട് താന്‍ എഴുതിയ ശക്തമായ പുരുഷ കഥാപാത്രമാണ് ആരണ്യകത്തിലെ നക്‌സലൈറ്റെന്നും അത് ചെയ്യാന്‍ പറ്റിയ എക്‌സ്പീരിയന്‍സ് തനിക്കില്ലെന്നും എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞതായി നടന്‍ ദേവന്‍

മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയ ആരണ്യകം സിനിമയിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഹരിഹരന്‍ സാറ് എന്നോട് ഒരു ദിവസം താടി വളര്‍ത്തണമെന്ന് പറഞ്ഞു. ഞാനൊരു സിനിമ ചെയ്യാന്‍ പോകുകയാണ്. ഒരു നക്‌സലൈറ്റിന്റെ കഥയാണ്. ആ നക്‌സലൈറ്റായിട്ട് നിങ്ങളാണ് ചെയ്യാന്‍ പോകുന്നത്. എം.ടിയാണ് എഴുതുന്നതെന്നും പറഞ്ഞു. എനിക്ക് അപ്പോള്‍ ഭയങ്കര സന്തോഷമായി. ഞാനന്ന് മുതല്‍ താടി വളര്‍ത്താന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം ഹരിഹരന്‍ സാറ് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു. ഒരു ചെറിയ പ്രശ്‌നമുണ്ട്, എം.ടി സമ്മതിക്കുന്നില്ലെന്ന്. എന്റെ ആദ്യത്തെ ശക്തമായ പുരുഷ കഥാപാത്രമാണ് ഈ നക്‌സലൈറ്റ്. അത് ചെയ്യാന്‍ പറ്റിയ എക്‌സ്പീരിയന്‍സ് ദേവനില്ല. അബദ്ധമാണ് ദേവനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നും മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ഞാനാ കഥാപാത്രം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

ഹരി സാറ് വിഷമിച്ചിട്ടാണ് എന്നോടത് പറഞ്ഞത്. എനിക്ക് ഭയങ്കര വിഷമമായിപ്പോയി അത് കേട്ടപ്പോള്‍. അതൊക്കെ ഓരോരുത്തരുടെ വിധിയല്ലേ, തടുക്കാന്‍ പറ്റില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പ് സാറ് എന്നോട് ഒരു ആശ്വാസ വാക്ക് പോലെ താന്‍ എന്തായാലും താടി കളയണ്ട അവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞു.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വയനാട്ടില്‍ ആരണ്യകത്തിന്റെ ഷൂട്ട് തുടങ്ങിയതായി ഞാന്‍ അറിഞ്ഞു. മമ്മൂട്ടി പോലൊരു നടന്‍ അത് ചെയ്യാനായി തയ്യാറായി വന്നാല്‍ നിര്‍മാതാവ് സ്വാഭാവികമായും അങ്ങോട്ടല്ലേ പോകൂ. അങ്ങനെ ഞാനത് വിട്ടു.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഹരിഹരന്‍ സാറ് വിളിച്ചിട്ട് എവിടെയുണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ചെന്നൈയിലാണെന്ന്. നാളെ രാവിലെ ആറ് മണിക്ക് കല്‍പ്പറ്റയില്‍ എത്താന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ വരാമെന്ന് പറഞ്ഞു. നാളെ വരൂ എന്ന് എന്നോട് പറഞ്ഞു.

അങ്ങനെ ഞാന്‍ സ്വയം ഡ്രൈവ് ചെയ്ത് കല്‍പ്പറ്റയില്‍ എത്തി. വേഗം റെഡിയായിക്കേ, പോകാമെന്ന് ഹരിഹരന്‍ സാറ് പറഞ്ഞു. അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോയി. എനിക്കൊരു വേഷം തന്നു, ഒരു ബാഗും പിന്നൊരു ബീഡിയും വെച്ച് തന്നു. അവിടന്ന് ഇങ്ങോട്ട് നടന്ന് പോകാന്‍ പറഞ്ഞു. എന്താണ് സംഭവമന്നൊന്നും എനിക്കറിയില്ലായിരുന്നു. അങ്ങനെ ഷൂട്ടിങ് തുടങ്ങി. ഞാനൊന്നും ചോദിക്കാനും പോയില്ല.'' ദേവന്‍ പറഞ്ഞു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News