ബ്രഹ്മപുരം തീപിടിത്തത്തെ നോട്ട് നിരോധനത്തോട് ഉപമിച്ച് ആഷിഖ് അബു

ബ്രഹ്മപുരം തീപിടിത്തത്തിൽ ത്രിതല അന്വേഷണം നടത്താന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്

Update: 2023-03-15 16:13 GMT
Advertising

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിവിധ മേഖലകളിൽ നിന്നും നിരവധി പ്രമുഖരാണ് പ്രതികരണവുമായി എത്തിയത്. സിനിമ മേഖലയിൽ നിന്നും ഒട്ടേറെയാളുകൾ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തീപിടിത്തത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ആഷിഖ് അബു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‍റെ പൂര്‍ണ രൂപം

നോട്ട് നിരോധന ഫാൻസും തീപിടിത്ത ഫാൻസും. നോട്ട് നിരോധന സമയത്ത് ഫാൻസ് പൊതുവേ ന്യായീകരിച്ചിരുന്നത് ഇപ്രകാരമാണ്.

1. ഞാൻ അടുത്തുള്ള ബാങ്കുകളിൽ പോയി നോക്കി. അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നുമില്ല.

2. എന്റെ കൂട്ടുകാരൻ ജോലി ചെയ്യുന്ന ബാങ്കിൽ ആളുകൾ ചിരിച്ചുകൊണ്ടാണ് നോട്ടുകൾ മാറാൻ വന്നതെന്ന് അവൻ പറഞ്ഞു.

3. ഞങ്ങളുടെ പഞ്ചായത്തിൽ ഒരു ബാങ്കിലും ആരും ഇതുവരെ തല കറങ്ങി വീണിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

4. എല്ലാ ആരോപണങ്ങളും ദേശദ്രോഹികൾ പറഞ്ഞുണ്ടാക്കുന്നതാണ്.

ഇനി തീപിടിത്ത ഫാൻസ്

1. ഞാൻ ഒരു ദിവസം കാക്കനാട് ബൈക്കിൽ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല.

2. തൃപ്പൂണത്തുറയുള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.

3. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രിയരാണ്. അവർ സ്വന്തം മാലിന്യങ്ങൾ ഗവർൺമെന്റിനെ ഏൽപ്പിക്കുന്നു.

4. എല്ലാ ആരോപണങ്ങളും സംസ്ഥാന സർക്കാരിനെ തകർക്കാൻ വേണ്ടിയാണ്.

'സന്ദേശം സിനിമയിലെ ഡയലോഗിന്റെ അർഥം ഇപ്പോഴാണ് പിടികിട്ടിയത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു' 






ബ്രഹ്മപുരത്തെ തീപിടിത്തത്തില്‍ ആഷിഖ് അബുവിന്‍റെ പ്രതികരണമെന്താണെന്നറിയാൻ നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളിലടക്കം കമന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖ് അബു ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്. 

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ ത്രിതല അന്വേഷണത്തിന് നടത്താന്‍ സർക്കാർ തീരുമാനിച്ചു. പൊലീസും വിജിലൻസും വിദഗ്ധ സമിതിയുമാണ് അന്വേഷണം നടത്തുക . ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു ബ്രഹ്മപുരത്ത് നടപടികൾ സ്വീകരിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കരാർ കമ്പനിയായ സോണ്ടയെ കുറിച്ച് ഒന്നും പരാമർശിച്ചില്ല . നിലവിൽ പൊലീസ് എടുത്ത എഫ് ഐ .ആറിൽ പ്രത്യേക സംഘം അന്വേഷിക്കും. പ്ലാൻ്റിൻ്റെ തുടക്കം മുതലുള്ള കാര്യങ്ങൾ വിജിലൻസും അന്വേഷിക്കും. പൊലീസിൻ്റെ പ്രത്യേക സംഘം തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തും.പ്ലാന്‍റുകൾക്കെതിരായ ആസൂത്രിതമായ പ്രതിഷേധം വക വയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


10 വർഷം കൊണ്ട് 1059000 ടൺ മാലിന്യം കുമിഞ്ഞുകൂടി. മാലിന്യക്കൂമ്പാരം നശിപ്പിക്കാനുള്ള ഹരിത ട്രിബ്യൂണൽ ഉത്തരവ് 21 തവണ അജണ്ടയിൽ കോർപറേഷൻ മാറ്റി വെച്ചു. അജൈവ മാലിന്യം വൻ തോതിൽ നിക്ഷേപിക്കപ്പെട്ടു. ബ്രഹ്മപുരത്ത് തുടക്കത്തിൽ അശാസ്ത്രീയ സംസ്കരണമാണ് ഉണ്ടായിരുന്നത്.ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നമില്ല. 21 പേർക്ക് കിടത്തി ചികിത്സ വേണ്ടി വന്നു. 1335 പേർ വൈദ്യസഹായം തേടി.മാർച്ച് നാല് മുതൽ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുകയാണന്നും മുഖ്യമന്ത്രി അറിയിച്ചു.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News