പിതാവിന്‍റെ പീഡനത്തെക്കുറിച്ച് പറഞ്ഞതില്‍ ഞാനെന്തിനു ലജ്ജിക്കണം, കുറ്റവാളി അയാളല്ലേ? ഖുശ്ബു

ഞാന്‍ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. വളരെ സത്യസന്ധമായിട്ടാണ് ഞാനത് പറഞ്ഞത്

Update: 2023-03-08 05:57 GMT
Editor : Jaisy Thomas | By : Web Desk

ഖുശ്ബു സുന്ദര്‍

Advertising

ഹൈദരാബാദ്: കുട്ടിക്കാലത്ത് സ്വന്തം അച്ഛനില്‍ നിന്നും ലൈംഗിക അതിക്രമമുണ്ടായതിനെക്കുറിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍ തുറന്നുപറഞ്ഞത് ചര്‍ച്ചയായിരുന്നു. നിരവധി പേര്‍ നടിക്ക് പിന്തുണയുമായി എത്തിയപ്പോള്‍ മറ്റു ചിലര്‍ എതിരഭിപ്രായങ്ങളുമായും എത്തിയിരുന്നു. എന്നാല്‍ പിതാവില്‍ നിന്നേറ്റ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞതില്‍ തനിക്ക് ലജ്ജ തോന്നേണ്ട കാര്യമില്ലെന്ന് നടി പറഞ്ഞു.

''ഞാന്‍ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. വളരെ സത്യസന്ധമായിട്ടാണ് ഞാനത് പറഞ്ഞത്. ഞാൻ പറഞ്ഞതിൽ എനിക്ക് ലജ്ജയില്ല, കാരണം അതെനിക്ക് സംഭവിച്ചു. കുറ്റവാളി താൻ ചെയ്തതിനെക്കുറിച്ചോര്‍ത്ത് ലജ്ജിക്കണമെന്ന് ഞാൻ കരുതുന്നു.'' എട്ടാം വയസിൽ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട എ.എന്‍.ഐയുടെ ചോദ്യത്തോടായിരുന്നു താരത്തിന്‍റെ പ്രതികരണം. തന്‍റെ വെളിപ്പെടുത്തലിലൂടെ സ്ത്രീകള്‍ക്ക് സംഭവിച്ചത് തുറന്നുപറയണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.



"നിങ്ങൾ ശക്തരായിരിക്കുകയും നിങ്ങളുടെ നിയന്ത്രണം നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യണം. നിങ്ങളെ തളർത്താനോ ഇത് പാതയുടെ അവസാനമാണെന്ന് കരുതാനോ അനുവദിക്കരുത്. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തുവെങ്കിൽ, സ്ത്രീകൾ ഇതിനെക്കുറിച്ച് സംസാരിക്കണമെന്നും എനിക്ക് ഇത് സംഭവിച്ചു എന്ന് അവരോട് പറയണമെന്നും ഞാൻ കരുതുന്നു, എന്തായാലും ഞാൻ എന്‍റെ യാത്ര തുടരും'' ഖുശ്ബു വ്യക്തമാക്കി.

മോജോ സ്റ്റോറിക്കു വേണ്ടി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.''ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ അവരെ മുറിവേല്‍പ്പിക്കുന്നു. എന്‍റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്‍റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്‍റെ അച്ഛന്‍. എട്ടാം വയസു മുതല്‍ അച്ഛന്‍ എന്നെ ഉപദ്രവിച്ചു തുടങ്ങി. 15 വയസുള്ളപ്പോള്‍ അയാള്‍ക്കെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. മറ്റു കുടുബാംഗങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന അവസ്ഥ വന്നപ്പോഴാണ് ഞാനൊരു നിലപാട് എടുത്തത്. അതുവരെ എന്‍റെ വാ അടഞ്ഞുതന്നെയിരുന്നു.



ഭര്‍ത്താവിനെ ദൈവമായി കാണണം എന്ന ചിന്താഗതിയുള്ള എന്‍റെ അമ്മ എന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. പക്ഷെ പതിനഞ്ചാം വയസില്‍ ഞാന്‍ അച്ഛനെതിരെ പൊരുതിത്തുടങ്ങി. എനിക്ക് 16 വയസുള്ളപ്പോള്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു. എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. ബാല്യകാലം കഠിനമായിരുന്നെങ്കിലും പോരാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചുവെന്നുവാണ് ഖുശ്ബു പറഞ്ഞത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News