'എഐ പരിധിവിടുന്നു'; ഐശ്വര്യ റായിക്കും സൽമാന്‍ ഖാനും പിന്നാലെ കോടതി സംരക്ഷണം തേടി മാധവനും

മാധവന്‍റെ മുഖം മറ്റൊരു വീഡിയോയിൽ മോർഫ് ചെയ്ത് ചേർക്കുന്നതിനും കോടതി കർശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

Update: 2025-12-24 05:37 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: നടൻ ആർ.മാധവന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. എഐ,ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങൾ തടയാൻ ലക്ഷ്യമിട്ടായിരുന്നു കോടതിയുടെ ഇടപെടൽ. മാധവൻ നായകനായെത്തിയ ശൈത്താൻ എന്ന സിനിമയുടെ രണ്ടാംഭാഗം വരുന്നു എന്ന രേതിയിലും കേസരി 3 എന്ന പേരിൽ പുതിയ സിനിമ റിലീസാകുന്നുവെന്ന പേരിൽ വ്യാജ ട്രെയിലറുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എ ഐ ഉപയോഗിച്ചാണ് വിഡിയോ നിർമിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വ്യക്തിത്വ അവകാശ സംരക്ഷണത്തിനായി മാധവൻ കോടതിയെ സമീപിച്ചത്. വ്യക്തിത്വ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മാധവന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ രൂപമോ ശബ്ദമോ ഡിജിറ്റൽ സാങ്കേതികവിദ്യ വഴി വാണിജ്യ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. മാധവന്‍റെ മുഖം മറ്റൊരു വീഡിയോയിൽ മോർഫ് ചെയ്ത് ചേർക്കുന്നതിനും കോടതി കർശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാധവനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതോ അനുമതിയില്ലാത്തതോ ആയ ദൃശ്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മാധവന്റെ കേസ് 2026 മെയ് മാസത്തിൽ കൂടുതൽ വാദം കേൾക്കാനായി മാറ്റിവെച്ചിട്ടുണ്ട്.

നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ്ബച്ചൻ,അനിൽകപൂർ,ഐശ്വര്യാറായ്,കരൺ ജോഹർ, കുമാർ സാനു, നാഗാർജുന തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.ഇവർക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സെലിബ്രിറ്റുകളുടെ പേരുകൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യ ഉപയോഗം തടയുന്നതിനാണ് കേസുകൾ ലക്ഷ്യമിടുന്നത്. തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സൽമാൻ ഖാനും കോടതിയെ സമീപിച്ചിട്ടുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News